
സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ടയിൽ പൊട്ടിത്തറി: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാർ
|പാർട്ടി നടപടി നേരിടാൻ തയ്യാറെന്നും എല്ലാ സ്ഥാനങ്ങളില്‍നിന്നൊഴിയുമെന്നും പത്മകുമാര്‍ മീഡിയവണിനോട്
പത്തനംതിട്ട: സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയതിൽ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാർ. ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവർത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്.തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാർ മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു. 'ചതിവ്, വഞ്ചന, അവഹേളനം... 52 വർഷത്തെ ബാക്കിപത്രം...ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങൾ പിൻവലിച്ചെങ്കിൽ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പത്മകുമാർ പിൻവലിച്ചത്.
അതേസമയം, എ.പത്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാർ പാർട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
'പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോർജ് ആത്മാർത്ഥതയോടെ നിർവഹിക്കുന്നുണ്ട്. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്ന വ്യക്തിയാണ് വീണാ ജോർജ് എന്നും രാജു എബ്രഹാം പറഞ്ഞു.