< Back
Kerala
സാമ്പത്തിക തട്ടിപ്പ്: നിർമാതാവിന്റെ പരാതിയിൽ അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ധീൻ അറസ്റ്റിൽ
Kerala

സാമ്പത്തിക തട്ടിപ്പ്: നിർമാതാവിന്റെ പരാതിയിൽ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ധീൻ അറസ്റ്റിൽ

Web Desk
|
18 Feb 2026 11:47 AM IST

നിർമാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ധീൻ അറസ്റ്റിൽ. നിർമാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തത്. അഭിലാഷം എന്ന സിനിമക്ക് 2.25 കോടി രൂപ ചെലവാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി എന്നാൽ ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറിൽ പറഞ്ഞ തുകയേക്കാൾ കൂടി. അനാവശ്യമായ കാലതാമസമുണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയർന്നുവെന്ന് നിർമാതാവിന്റെ പരാതിയിൽ പറയുന്നു.

ഷംസുദ്ധീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പേർ കൂടി കേസിൽ പ്രതികളാണ്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിർമാതാവും സാങ്കേതിക വിദഗ്ധരും തമ്മിൽ പ്രതിഫലം ഉൾപ്പെടെയുള്ള തർക്കങ്ങൾ ഉണ്ടായതായും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ഛായാഗ്രാഹകൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നൽകാമെന്ന് നിർമ്മാതാവ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അസോസിയേഷൻ വിഷയം ഒത്തുതീർപ്പാക്കി.

അതേസമയം, നിർമാതാവിന്റെ പരാതി വ്യാജമെന്ന് അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകൻ. രാത്രി വാതിൽ പൊളിച്ച് അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സമ്മർദം മൂലമാണെന്നും കേസടുത്ത വിവരം പോലും പൊലീസ് ഇതുവരെ അറിയിച്ചിരുന്നില്ലെന്നും അണിയറ പ്രവർത്തകൻ മീഡിയവണിനോട് പറഞ്ഞു. ഇൻവെസ്റ്റർമാർക്ക് പണം തിരികെ നൽകാതിരിക്കാനാണ് തങ്ങൾക്കെതിരെ ബഡ്ജറ്റ് കൂട്ടി എന്ന് പറഞ്ഞു കേസ് നൽകിയതെന്നും അദേഹം വിശദീകരിച്ചു. സൈജു കുറുപ്പ്, തൻവീറാം അടക്കമുള്ളവർക്ക് പ്രതിഫലം നൽകിയിട്ടില്ലെന്നും അദേഹം ആരോപിച്ചു.

Similar Posts