
access controll system
ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുന്നതിന് നിയന്ത്രണം; സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു
|ജീവനക്കാർ ജോലിക്കിടെ പുറത്തിറങ്ങുന്നത് ഇനി മുതൽ കൃത്യമായി രേഖപ്പെടുത്തും. ഇതുവഴി ഒരാൾ എത്ര സമയം ഓഫീസിലുണ്ടായിരുന്നു എന്ന് അറിയാനാവും.
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏപ്രിൽ ഒന്ന് മുതൽ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു. രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. നിർദേശങ്ങൾ പരിഗണിച്ച് ബയോമെട്രിക് ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കും. പദ്ധതി നിർവഹണത്തിന്റെ ചുമതല പൊതുഭരണവകുപ്പിനാണ്.
പുതിയ സംവിധാനം നടപ്പാക്കിയാൽ പഞ്ച് ചെയ്തു ജോലിയിൽ പ്രവേശിച്ച ശേഷം പുറത്തിറങ്ങുകയാണെങ്കിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും വീണ്ടും പഞ്ച് ചെയ്യണം. ഇതുവഴി ഒരു ജീവനക്കാരൻ എത്ര സമയം ഓഫീസിലുണ്ടായിരുന്നു എന്ന് അറിയാനാവും. ജീവനക്കാർ എതിർപ്പ് ഉന്നയിച്ചെങ്കിലും സർക്കാർ പരിഗണിച്ചിട്ടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഈ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാർഡിന് പകരം പുതിയ കാർഡ് വരും. ജോലിക്കിടെ പുറത്തിറങ്ങി അരമണിക്കൂറിന് ശേഷമാണ് തിരിച്ചെത്തിയതെങ്കിൽ അത്രയും സമയം ജോലി ചെയ്തില്ലെന്ന് രേഖപ്പെടുത്തും. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണം.