< Back
Kerala
ഹൈഡൽ ടൂറിസത്തിന് സർക്കാർ പുറമ്പോക്ക് ഭൂമിയും വിട്ടു നൽകിയതായി വിവരാവകാശരേഖ
Kerala

ഹൈഡൽ ടൂറിസത്തിന് സർക്കാർ പുറമ്പോക്ക് ഭൂമിയും വിട്ടു നൽകിയതായി വിവരാവകാശരേഖ

Web Desk
|
17 Feb 2022 1:16 PM IST

ഇടുക്കി പൊൻമുടിയിൽ രാജാക്കാട് സർവീസ് സഹകരണ ബാങ്കിനു പാട്ടത്തിന് നൽകിയ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു

ഹൈഡൽ ടൂറിസത്തിന് കെ.എസ്.ഇ.ബിയുടെ ഭൂമിക്കു പുറമെ സർക്കാർ പുറമ്പോക്ക് ഭൂമിയും വിട്ടു നൽകിയതായി വിവരാവകാശരേഖ. ഇടുക്കി പൊൻമുടിയിൽ രാജാക്കാട് സർവീസ് സഹകരണ ബാങ്കിനു പാട്ടത്തിന് നൽകിയ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഹൈഡൽ ടൂറിസത്തിന്‍റെ മറവിൽ വ്യാപക അഴിമതി നടന്നെന്ന ആരോപണത്തിന് ആക്കം കൂട്ടുകയാണ് പുതിയ വെളിപ്പെടുത്തൽ. ആരോപണം തള്ളി ബാങ്ക് ഭരണ സമിതിയും രംഗത്തെത്തി.

പൊൻമുടി ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയിലെ പുറമ്പോക്ക് ഭൂമിയിലാണ് ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി അമ്യൂസ്മെന്‍റ് പാർക്ക് സ്ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നതായി 2019 ൽ ഉടുമ്പൻചോല തഹസീൽദാർ നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. മുൻ വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയുടെ മരുമകന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കിനാണ് സ്ഥലം പാട്ടത്തിന് നൽകിയതെന്നാണ് ആരോപണം. അതേസമയം ആരോപണങ്ങൾ തള്ളി ബാങ്ക് ഭരണ സമിതിയും രംഗത്തെത്തി. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയറ്ററിനായി കരാർ നൽകിയത് പെരുമ്പാവൂരിലെ സി.പി.എം നിയന്ത്രണത്തിലുള്ള സ്പർശം ചാരിറ്റബിൾ സൊസൈറ്റിക്കാണെന്നും ഈ സംഘടന ടെണ്ടർ നടപടികൾക്ക് 16 ദിവസം മുന്‍പ് രൂപീകരിച്ചതാണെന്ന രേഖകളും പുറത്തുവന്നു.

1955 ലെ തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയധർമ്മ സംഘ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണെന്നും സർക്കാരിൽ നിന്നോ ബോർഡിൽ നിന്നോ യാതൊരു വിധ സഹായവും ലഭിക്കുന്നില്ലെന്ന് പറയുമ്പോഴും കേരള ഹൈഡൽ ടൂറിസം സെന്‍ററിന് കെ.എസ്.ഇ.ബി ഏഴ് കോടി രൂപ വായ്പ നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. മാട്ടുപ്പെട്ടി,കല്ലാർകുട്ടി,ചെങ്കുളം,ബാണാസുരസാഗർ എന്നിവിടങ്ങളിലും അഴിമതി ആരോപണമുണ്ട്.



Similar Posts