< Back
Kerala
Accused In Gauri Lankesh Murder Joins Eknath Shindes Party
Kerala

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിൻഡെ പക്ഷ ശിവസേനയിൽ

Web Desk
|
20 Oct 2024 12:40 PM IST

2017 സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലെ വീടിന് മുന്നിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

മുംബൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ജൽന നിയമസഭാ മണ്ഡലത്തിൽ ഇയാൾ എൻഡിഎ സ്ഥാനാർഥിയാവുമെന്നാണ് സൂചന.

2017 സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലെ വീടിന് മുന്നിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. 2018ൽ അറസ്റ്റിലായ പൻഗാർക്കർ അടക്കമുള്ള പ്രതികൾക്ക് കഴിഞ്ഞ മാസം നാലിനാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2001-2006 കാലത്ത് അവിഭക്ത ശിവസേനയുടെ മുനിസിപ്പൽ കൗൺസിലറായിരുന്നു പൻഗാർക്കർ.

2011ൽ ശിവസേന ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയിൽ അംഗത്വമെടുത്തത്. ഷിൻഡെ പക്ഷ നേതാവും മുൻ മന്ത്രിയുമായ അർജുൻ ഖോട്കർ ആണ് പൻഗാർക്കറെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പൻഗാർക്കർ മുൻ ശിവസൈനികനാണെന്നും അദ്ദേഹം തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ഖോട്കർ പറഞ്ഞു.

നവംബർ 20നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. നവംബർ 23നാണ് ഫലപ്രഖ്യാപനം. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും.

Similar Posts