
ജാമ്യവ്യവസ്ഥയിൽ ഇളവ്; നടൻ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ അനുമതി
|സിദ്ദീഖിന്റെ പാസ്‌പോർട്ട് കോടതി തിരികെ നൽകി
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ നടൻ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. സിദ്ദീഖിന്റെ പാസ്‌പോർട്ട് കോടതി തിരികെ നൽകി. ഷാർജയിൽ നടക്കുന്ന 'രാജകീയം' എന്ന സ്‌റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. മാർച്ച് 31ന് പാസ്‌പോർട്ട് കോടതിയിൽ തിരിച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്.
2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സിദ്ദീഖിനെതിരായ കേസ്. സുപ്രിംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണ് സിദ്ദീഖ് പാസ്‌പോർട്ട് കോടതിയിൽ നൽകിയത്. കേസിൽ പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദീഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാൻ നടിയെയും കുടുംബത്തെയും സിദ്ദീഖ് ക്ഷണിച്ചെന്നും നടി ഹോട്ടലിൽ എത്തിയതിനും സിദ്ദീഖ് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.