< Back
Kerala
വിശദമായ മൊഴി നല്‍കി, സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ വരും: ബാലചന്ദ്രകുമാര്‍
Kerala

'വിശദമായ മൊഴി നല്‍കി, സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ വരും': ബാലചന്ദ്രകുമാര്‍

Web Desk
|
12 Jan 2022 8:32 PM IST

ദിലീപിനെ പരിചയപ്പെട്ടതുമുതൽ ഇന്ന് വരെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഭീഷണി ഇപ്പോഴും നിലനിൽക്കുണ്ട്. സിനിമാ മേഖലയിൽ കൂടുതൽ സാക്ഷികൾ ഉണ്ടാവുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെ പരിചയപ്പെട്ടതുമുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ ഉണ്ടാവും. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

എറണാകുളം ജെഎഫ്‌സിഎം രണ്ടാം കോടതിയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച രഹസ്യ മൊഴിയെടുക്കൽ അഞ്ചരമണിക്കൂർ നേരം നീണ്ടു. കേസിൽ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിർണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുളള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താൽ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെളളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

Similar Posts