
നടിയ ആക്രമിച്ച കേസ്; ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി
|രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. പൾസർ സുനിയുടേത് ബാലിശമായ വാദമെന്നും,വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
സെപ്തംബറിലാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങിയത്. കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് ജാമ്യം. കേസിൽ അറസ്റ്റിലായി ഏഴരവർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. സുനിയെ കാത്ത് അദ്ദേഹത്തിൻറെ അഭിഭാഷകനടക്കമുള്ളവർ ജയിലിനുപുറത്തുണ്ടായിരുന്നു.വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി പൾസർ സുനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം നൽകണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്ചയാണ് സുനിക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.
വാർത്ത കാണാം-