< Back
Kerala
നടിയെ ആക്രമിച്ച കേസ്: വാദം പൂർത്തിയായി
Kerala

നടിയെ ആക്രമിച്ച കേസ്: വാദം പൂർത്തിയായി

Web Desk
|
11 April 2025 7:16 PM IST

വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് അടുത്ത മാസം 21ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് അടുത്ത മാസം 21ന് പരിഗണിക്കും. അതിന് ശേഷം വിചാരണകോടതി കേസ് വിധിപറയാന്‍ മാറ്റും.

ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾ ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. വാദം പൂര്‍ത്തിയായതോടെ ഇനി ഏറെപ്രമാദമായ കേസില്‍ വിധിയും അധികം വൈകാതെ ഉണ്ടാകും. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒൻപത് പ്രതികളാണ് കേസിലുള്ളത്.

2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. വിചാരണ നീണ്ടതോടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നീളുന്നതില്‍ വലിയ വിമര്‍ശനമാണ് വിചാരണ കോടതിക്ക് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

Similar Posts