< Back
Kerala
ദത്ത് വിവാദം: അനുപമ ഹരജി പിൻവലിച്ചു
Kerala

ദത്ത് വിവാദം: അനുപമ ഹരജി പിൻവലിച്ചു

Web Desk
|
2 Nov 2021 7:36 PM IST

ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയാണ് പിൻവലിച്ചത്

തിരുവനന്തപുരത്തെ ദത്തുവിവാദത്തിൽ കുട്ടിയുടെ അമ്മ അനുപമയുടെ ഹരജി പിൻവലിച്ചു.ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയാണ് പിൻവലിച്ചത്. കു‌ഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നായിരുന്നു ആവശ്യം. പിൻവലിച്ചില്ലെങ്കിൽ ഹരജി തളളുമെന്ന് ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് പിൻമാറിയത്. കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് ഹരജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി വിസമ്മതിച്ചത്.

കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയില്‍ ഹരജി നിലനില്‍ക്കെ എന്തിനാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടികാട്ടി. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്.

കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ ഹര്‍ജി പിന്‍വലിച്ചുകൂടെയെന്നും കോടതി ചോദിച്ചു. കുടുംബകോടതിയുടെ പരിഗണയിലുള്ള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹരജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും മുന്നറിയിപ്പ് നല്‍കിയ കോടതി നാളെ പരിഗണിക്കാനായി മാറ്റി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത. എന്നിവരടക്കം ആറ്പേരെ എതിർ കക്ഷിയാക്കിയാണ് ഹർജി നല്‍കിയത്. ഇതിനിടെ ദത്ത് നൽകിയ സംഭവത്തിൽ നടപടികൾ നിയമപരമായിരുന്നുവെന്ന് CWC പോലീസിന്‌ റിപ്പോർട്ട് നൽകി. നടപടിക്രമങ്ങൾ വിശദീകരിച്ച് സംസ്ഥാന അഡോപ്ഷൻ റിസോഴ്സ് ഏജൻസിയും പൊലീസിന് മറുപടി നൽകിയിട്ടുണ്ട്.

Similar Posts