< Back
Kerala
pension
Kerala

ക്ഷേമപെൻഷൻ തട്ടിപ്പ്; 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

Web Desk
|
24 Dec 2024 8:28 AM IST

ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ 373 ജീവനക്കാർക്കെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും. ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. അറ്റൻഡർമാരും ക്ലർക്കും നഴ്സിങ് അസിസ്റ്റന്‍റുമാരും നടപടിയെടുത്തവരുടെ പട്ടികയിലുണ്ട്.

നേരത്തെ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ . 22,600 രൂപ മുതൽ 86,000 രൂപ വരെയാണ് തിരികെ അടയ്ക്കേണ്ടത്.

ജീവനക്കാരെ പിരിച്ചു വിടാൻ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ പണം തിരികെ അടച്ചതിനുശേഷം തുടർ നടപടി മതിയെന്നാണ് സർക്കാർ തീരുമാനം. 1400ൽ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പു‌തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു.



Similar Posts