< Back
Kerala
സർക്കാരിന്‍റെ കനിവ് തേടി സങ്കടപ്പൊങ്കാലയുമായി സമരമിരിക്കുന്ന ആശമാർ
Kerala

സർക്കാരിന്‍റെ കനിവ് തേടി സങ്കടപ്പൊങ്കാലയുമായി സമരമിരിക്കുന്ന ആശമാർ

Web Desk
|
13 March 2025 1:23 PM IST

50 ഓളം ആശമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പൊങ്കാല ഇട്ടത്

തിരുവനന്തപുരം: ആയിരങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല സമർപ്പിച്ചപ്പോൾ സങ്കടപ്പൊങ്കാലയുമായി സമരമിരിക്കുന്ന ആശമാർ. 150 ഓളം ആശമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പൊങ്കാല ഇട്ടത്. പ്രതിഷേധ പൊങ്കാലയല്ല, സർക്കാരിന്‍റെ കനിവ് തേടിയുള്ള പ്രതീക്ഷ പൊങ്കാലയാണ് ഇട്ടതെന്ന് ആശമാർ മീഡിയവണിനോട് പറഞ്ഞു. 32 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാർ വ്രതത്തിലാണ്. ആ വ്രതത്തിനൊടുവിൽ സർക്കാരും ആരോഗ്യ മന്ത്രിയും കണ്ണു തുറക്കുമെന്ന പ്രതീക്ഷയിൽ ഇന്ന് ദേവിക്ക് അവർ അര്‍പ്പിച്ചു.

സമരഗേറ്റ് മുതൽ സെക്രട്ടേറിയറ്റിന് മുൻവശം മുഴുവൻ ആശമാരുടെ പൊങ്കലകളാൽ നിറഞ്ഞു. വർഷങ്ങളായി പൊങ്കാല ഇടുന്നവരും സമരത്തിന് വേണ്ടി ആദ്യമായി പൊങ്കാലയ്ക്ക് എത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. പണ്ടാര അടുപ്പിൽ തീപകർന്നപ്പോൾ ആശമാരും അടുപ്പുകൾ കത്തിച്ചു. സങ്കടവും പ്രതീക്ഷയും ചേർത്ത് ദേവിക്ക് അവർ നെയ്പായസവും തെരളിയും മണ്ടപ്പുറ്റും നേദിച്ചു.

പൊങ്കാല ദിനത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി സമരപ്പന്തലിൽ എത്തി.'എല്ലാം കേന്ദ്രസർക്കാർ ഇങ്ങോട്ട് കൊടുക്കണം. കൊടുക്കാനുള്ളത് കൊടുത്തു.ഇനി കിട്ടാനുള്ളതിന്റെ കണക്ക് തരാൻ പറഞ്ഞിട്ട് തരുന്നുമില്ല. ആശമാരെ നിയമിക്കുന്നതും പറഞ്ഞയക്കും തങ്ങളാണെന്നാണ് സർക്കാറിന്റെ വാദം'.ഇത് എവിടുത്തെ ന്യായമാണെന്നും സുരേഷ് ഗോപി ചോദിച്ചു.

കെ.കെ രമ എംഎല്‍എയും രാവിലെ സമരപ്പന്തലിൽ എത്തി. ആശമാരുടെ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ രമ ആവശ്യപെട്ടു.കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തങ്ങളുടെ പ്രശ്നം ചർച്ചയാവാത്തത്തിൽ ആശമാർ അതൃപ്തിയിലാണ്. ഫണ്ടിനെ ചൊല്ലിയുള്ള തർക്കം തീർത്ത് പ്രശ്നപരിഹാരം ഉണ്ടാകണമെന്നാണ് ആശാമാരുടെ ആവശ്യം.


Similar Posts