< Back
Kerala
airpod controversy
Kerala

എയർപോഡ് മോഷണം; ലൊക്കേഷൻ സിപിഎം കൗൺസിലറുടെ വീട്ടിൽ, തെളിവുകൾ പൊലീസിന് കൈമാറാൻ ജോസ് ചീരാംകുഴി

Web Desk
|
25 Jan 2024 11:47 AM IST

നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ജോസ് പറഞ്ഞു

കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് മോഷണത്തിൽ തെളിവുകൾ പൊലീസിനു കൈമാറുമെന്ന് പരാതിക്കാരൻ ജോസ് ചീരാംകുഴി. ലൊക്കേഷൻ അടക്കമുള്ള രേഖകൾ പൊലീസിനു കൈമാറും. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ജോസ് പറഞ്ഞു.

ഒക്ടോബര്‍ നാലിന് നടന്ന കൗണ്‍സില്‍ യോഗത്തിനിടെയാണ് മാണി കോൺഗ്രസ് അംഗം ജോസ് ചീരാംകുഴിയുടെ 30,000 രൂപ വിലവരുന്ന എയർപോഡ് കാണാതെ പോയത്. ഒക്ടോബർ 16ന് ഇതുസംബന്ധിച്ച് ജോസ് പരാതി നൽകുകയും ചെയ്തിരുന്നു. വിഷയം പിന്നീട് നഗരസഭയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്.

ഇന്നലെ സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് മോഷ്ടിച്ചതെന്ന് ജോസ് ആരോപിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമായി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിനിടയിലാണ് ജോസ്, ബിനുവിന്റെ പേര് വെളിപ്പെടുത്തിയത്. എയർപോഡിന്റെ ലൊക്കേഷൻ ബിനുവിന്റെ വീടിന് മുന്നിലാണ് കാണിച്ചതെന്നും ബിനു തിരുവനന്തപുരത്ത് പോയപ്പോൾ എയർപോഡ് കൈവശമുണ്ടായിരുന്നുവെന്നും ജോസ് ആരോപിച്ചു.

അവസാനം ലഭിച്ച ലൊക്കേഷന്‍ പ്രകാരം യുകെയിലാണ് എയര്‍പോഡുള്ളത്. തിരിച്ചുകിട്ടുമെന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നത് ഇനി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജോസ് പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തനിക്കെതിരെ ഉന്നത തരത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഇതിന് പിന്നിൽ ജോസ് കെ മാണിയാണെന്നും ബിനു തുറന്നടിച്ചു. ഇതോടെ, ഇടതുമുന്നണിയിലെ രണ്ട് കക്ഷികൾ തമ്മിലുള്ള പ്രശ്നമായി എയർപോഡ് മോഷണ വിവാദം മാറി. നേരത്തെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ആയ ബിനുവിനെ ചെയർമാനാക്കുന്നത് കേരള കോൺഗ്രസ് ഇടപെട്ട് തടഞ്ഞിരുന്നു.

Similar Posts