< Back
Kerala
ഐഷ സുല്‍ത്താനയെ ഇന്നലെ ചോദ്യംചെയ്തത് 9 മണിക്കൂറോളം; ഇന്നും ഹാജരാകണം
Kerala

ഐഷ സുല്‍ത്താനയെ ഇന്നലെ ചോദ്യംചെയ്തത് 9 മണിക്കൂറോളം; ഇന്നും ഹാജരാകണം

Web Desk
|
24 Jun 2021 9:04 AM IST

ഇത് മൂന്നാം തവണയാണ് ഐഷയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്തങ്കിലും ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. രാവിലെ 9.45ന് കവരത്തി പൊലീസ് സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. ഇത് മൂന്നാം തവണയാണ് ഐഷയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.

ബയോ വെപ്പൺ പരാമർശം നടത്തിയതിന്‍റെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻകൂർജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം നല്‍കിയത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനം വിലക്കിയതിനെതിരെ കൂടുതര്‍ എംപിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എളമരം കരിം, ഡോ. ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് കോടതിയില്‍ ഇന്നലെ ഹരജി നല്‍കിയത്. എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനായി മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ച് വലിയ ഒരു സംഘം ദ്വീപിലെത്തിയതായി എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ രണ്ടു തരം നിലപാട് ശരിയല്ലെന്നും നിസാര കാരണങ്ങൾ കാണിച്ചു പാർലമെന്റ് അംഗങ്ങൾക്കു അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Similar Posts