< Back
Kerala
തോരാതെ പെരുമഴ; ആലപ്പുഴയിലെ കടലോരവും പ്രക്ഷുബ്ധം
Kerala

തോരാതെ പെരുമഴ; ആലപ്പുഴയിലെ കടലോരവും പ്രക്ഷുബ്ധം

Web Desk
|
24 May 2024 6:30 AM IST

കടലാക്രമണ പ്രതിരോധം വൈകിയാൽ തീരദേശ റോഡിൽ സഞ്ചാരം ദുഷ്കരമാകും

ആലപ്പുഴ: മഴ ശക്തമായതോടെ ആലപ്പുഴയിലെ കടലോരവും പ്രക്ഷുബ്ധ മാകുകയാണ്.കടൽ ഭിത്തി വാഗ്ദാനത്തിൽ ഒതുങ്ങുന്നതിനാൽ കടൽ ഏത് നിമിഷവും കരയിലേക്ക് അടിച്ച് കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ. കടലാക്രമണ പ്രതിരോധം വൈകിയാൽ തീരദേശ റോഡിൽ സഞ്ചാരം ദുഷ്കരമാകും.

മഴയുടെ ശക്തിക്കനുസരിച്ച് പ്രക്ഷുബ്ദമാകുന്ന ശീലമാണ് കടലിനുമുള്ളത്. മഴ തീവ്രമാകുന്നതോടെ കടൽ ഇരമ്പിയെത്തുക ഈ റോഡിലേക്കാണ്. അതുകൊണ്ടാണ് മഴക്കുമുമ്പേ കടൽക്കരയുടെ സംരക്ഷണത്തിനായി മുറവിളി കൂട്ടിയത് . ആറാട്ടുപുഴ എം.ഇ.എസ് ജങ്ഷൻ, തൃക്കുന്നപ്പുഴ മൂത്തേരിൽ ഗസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമായി ചുരുങ്ങി. കടൽ ഒന്നാഞ്ഞടിച്ചാൽ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ ഭീഷണി ഏറെയുള്ള പ്രദേശങ്ങളിൽ ജിയോ ബാഗിൽ മണൽ നിറച്ച് താൽക്കാലിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ 1.26 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ മാത്രമില്ല.കടൽ കയറി റോഡ് മുറിഞ്ഞാൽ തീരദേശ റോഡിലെ ഗതാഗതം മുഴുവൻ താറുമാറാകും. ആറാട്ടുപുഴ വലിയഴിക്കൽ അഴീക്കോടൻ നഗർ പെരുമ്പള്ളി, കള്ളിക്കാട്, പത്തിശേരിൽ ജങ്ഷൻ വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ മൂത്തേരിൽ ജംഗ്ഷന്‍ മുതൽ വടക്കോട്ട് മതുക്കൽ വരെയും ഗുരുതരമായ കടലാക്രമണ ഭീഷണി നേരിടുകയാണ്. യുദ്ധ കാലാടിസ്ഥാനത്തിൽ കടലാക്രമണ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ തീരത്ത് വലിയ ദുരിതങ്ങളാണ് ഉണ്ടാവുക.



Similar Posts