< Back
Kerala
ഇരട്ടക്കൊലപാതകം; ആലപ്പുഴയിൽ ഇന്ന് സർവകക്ഷി സമാധാനയോഗം
Kerala

ഇരട്ടക്കൊലപാതകം; ആലപ്പുഴയിൽ ഇന്ന് സർവകക്ഷി സമാധാനയോഗം

Web Desk
|
20 Dec 2021 6:19 AM IST

കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് ,അന്തിമോപചാരം അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെത്തും

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം. പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.അതേസമയം ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരും. വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പൊലീസ് പിക്കറ്റും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ നഗരസഭ പരിധിയിലെ ഹയർ സെക്കൻഡറി വരെയുള്ള സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പൊതുദർശനത്തിന് ശേഷം വലിയഴീക്കലിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. രഞ്ജിത്തിന് അന്തിമോപചാരമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്ന് ആലപ്പുഴയിൽ എത്തും.രഞ്ജിത്തിന്റെ പോസ്റ്റുമോർട്ടം ഇന്നലെത്തന്നെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് പരിസരത്ത് തമ്പടിച്ചിരുന്നുവെങ്കിലും പോസ്റ്റുമോർട്ടം ഇന്നേ നടക്കൂവെന്ന് അറിയിക്കുകയായിരുന്നു.രാവിലെ ഒമ്പത് മണിയോടെ പോസ്റ്റുമോർട്ടം ആരംഭിക്കും. പതിനൊന്ന് മണിയോടെ പോസ്റ്റുമോർട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം വൈകിയതാണ് പോസ്റ്റുമോർട്ടം വൈകാൻ ഇടയാക്കിയത്. മുഖത്തുൾപ്പെടെ നിരവധി മുറിവുകൾ ഉള്ളതിനാൽ ഇൻക്വസ്റ്റ് നീണ്ടതും വൈകാൻ കാരണമായി. മനപ്പൂർവം വൈകിപ്പിച്ചതാണെന്ന ബി.ജെ.പി ആരോപിച്ചു. അഭിഭാഷകനായതിനാൽ രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജില്ലാ കോടതിയിൽ പൊതുദർശനത്തിന് വെക്കും.ശേഷം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലും പൊതുദർശനമുണ്ട്.

Related Tags :
Similar Posts