< Back
Kerala
ഉമർ ഫൈസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ
Kerala

ഉമർ ഫൈസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ

Web Desk
|
12 Dec 2024 10:25 PM IST

ഉമർ ഫൈസി നടത്തുന്ന സഭ്യേതര പ്രയോഗങ്ങൾ സമസ്തയുടെ സൽപേരിന് കളങ്കം വരുത്തുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു

കോഴിക്കോട് : ഉമർ ഫൈസി മുക്കത്തിനെതിരെ സമസ്ത നടപടി സ്വീകരിക്കണമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ. പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യക്ഷൻ സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തു കോയതങ്ങളുടെ നിർദ്ദേശം അവഗണിക്കുകയും അധ്യക്ഷനടക്കമുള്ള സമസ്ത മുശാവറ അംഗങ്ങളായ പണ്ഠിതന്മാരെ കള്ളന്മാർ എന്ന് അധിക്ഷേപിക്കുകയും ചെയ്ത ഉമർ ഫൈസി മുക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പോഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടത്.

സമസ്തയുടേയും പോഷകഘടകങ്ങളുടേയും ഭാരവാഹികളായ എം സി മായിൻ ഹാജി, യു ശാഫി ഹാജി ചെമ്മാട് , അബ്ദുസ്സമദ് പൂക്കോട്ടൂർ , പി സി ഇബ്രാഹീം ഹാജി, ആർവി കുട്ടി ഹസ്സൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, കെ പി കോയ ഹാജി, കെ എ റഹ്മാൻ ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, സലീം എടക്കര, അബൂബക്കർ ബാഖവി, ഹംസ ഹാജി മൂന്നിയൂർ, അഡ്വ. പിപി ഹാരിഫ്, കെ എ ജബ്ബാർ ഹാജി, അബ്ദുറഹ്മാൻ കല്ലായി, അയ്യൂബ് കൂളിമാട് എന്നിവരാണ് ഉമർ ഫൈസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

'ആദർശസമ്മേളനത്തിൻ്റെ പേരിൽ പോഷക ഘടകങ്ങളുടെ ബാനറിൽ നടത്തുന്ന സംഗമങ്ങളിൽ ഉമർ ഫൈസി നടത്തുന്ന സഭ്യേതര പ്രയോഗങ്ങളും മതവിദ്വേഷം വളർത്തും വിധമുള്ള വാക്കുകളും സമസ്തയുടെ സൽപേരിന് കളങ്കം വരുത്തുന്നുവെന്ന വസ്തുത ഗൗരവപൂർണ്ണം പരിഗണിക്കണം. ഇത് ബഹുസ്വര കേരളത്തിൻ്റെ മതസൗഹാർദത്തിനും ഊഷ്മളമായ ബന്ധത്തിനും വിളളലുണ്ടാക്കുന്നതാണ്. പണ്ഡിത സഭയുടെ പ്രഭയെ കെടുത്തുന്നവരിൽ നിന്ന് സമസ്തക്ക് ശക്തി പകരാനും ഒരു നൂറ്റാണ്ട് കാലം സമൂഹത്തിനിടയിൽ തനിമയോടെ നിലനിന്ന സുന്നി പ്രസ്ഥാനത്തെ സംരക്ഷിക്കാനും ഉലമാക്കളും ഉമറാക്കളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും, സമസ്തക്കും മുസ്ലിം സമൂഹത്തിനും അപമാനം വരുത്തിക്കൊണ്ടേയിരിക്കുന്ന ഉമർ ഫൈസിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും' നേതാക്കൾ പറഞ്ഞു.

Similar Posts