
നവകേരള സർവേക്കെതിരെ അലോഷ്യസ് സേവ്യർ ഹൈക്കോടതിയിൽ
|ഹരജി നാളെ പരിഗണിക്കും
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയിൽ. ജനുവരി മാസത്തിൽ ആരംഭിക്കുന്ന നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് എതിരെയാണ് ഹരജി.
പൊതു ഖജനാവിന്റെ ദുർവിനിയോഗവും നിയമവിരുദ്ധമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് അലോഷ്യസ് സേവ്യർ. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും. സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനും വികസന നിർദേശങ്ങളും ആശയങ്ങളും ജനങ്ങളിൽനിന്ന് സമാഹരിക്കുന്നതിനുമാണ് സർവേ.
പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരാണ് ഗൃഹ സന്ദർശനം നടത്തുന്നത്. ആദ്യഘട്ടമായി വാർഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം. കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം കൈമാറും. സര്‍ക്കാര്‍ എങ്ങനെയുണ്ട്, എന്തെല്ലാം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്, സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞിരുന്നോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍.