< Back
Kerala
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നവകേരള സർവേയുമായി സർക്കാർ മുന്നോട്ടു പോയത്: അലോഷ്യസ് സേവ്യർ
Kerala

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നവകേരള സർവേയുമായി സർക്കാർ മുന്നോട്ടു പോയത്: അലോഷ്യസ് സേവ്യർ

Web Desk
|
17 Feb 2026 5:09 PM IST

സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു

കോട്ടയം: മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നവകേരള സർവേയുമായി സർക്കാർ മുന്നോട്ടു പോയതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. വോളണ്ടിയർമാരെ തെരഞ്ഞെടുത്തതിൽ മാനദണ്ഡം പാലിച്ചില്ല. നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാരിന് അറിയാം. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം ആളുകൾ വോളണ്ടിയർമാർ ആകുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സിപിഐഎം നടത്തുന്ന ഭവന സന്ദർശനം പൊതു ഖജനാവിലെ ഫണ്ട് ഉപയോഗിച്ച് നടത്താനാണ് ശ്രമിച്ചത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും പിള്ള കളിക്കാനുള്ളതല്ല പൊതുജനാവിലെ പണം. കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് സർക്കാരിനുണ്ടായതന്നും അലോഷ്യസ് സേവ്യയർ.

സർക്കാരിന്റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണ് ഉണ്ടായിരുന്നത്. സർക്കാർ ഉത്തരവ് വരും മുമ്പ് തന്നെ പാർട്ടിക്ക്‌ സർവേ സംബന്ധിച്ച അറിവുണ്ടായിരുന്നുവെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്ത് നൽകിയതായും കണ്ടെത്തി.

ദുരന്ത നിവാരണത്തിനായി രൂപീകരിച്ച 'സമൂഹസന്നദ്ധ സേന' പോർട്ടൽ ഇതിനായി ഉപയോഗിച്ചതിൽ അപാകത. നിയമസഭയുടെ മുൻകൂർ അനുമതിയില്ലാതെ തുക വകമാറ്റുന്നതും അധിക തുക ചെലവാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടികാട്ടി.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസുമാണ് കോടതിയെ സമീപിച്ചത്. സർവേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും വിമർശനമുന്നയിച്ചിരുന്നു. പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സിപിഎം പാർട്ടി ക്യാമ്പയിൻ നടത്തുന്നു എന്നായിരുന്നു യുഡിഎഫ് ആരോപണം. സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. 20 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയത്. ബഡ്ജറ്റിൽ വകയിരുത്താതെ സർക്കാരിന്റെ പണം രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു കെഎസ്‌യു നേതാക്കളുടെ പരാതി.

ഹൈക്കോടതി വിധി സർക്കാരിന് കനത്ത തിരിച്ചടിയാണ്. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ ജനങ്ങളെ നേരിട്ട് കണ്ട് വിശദീകരണം നൽകുക. സർക്കാർ പദ്ധതികളിൽ ജനങ്ങളുടെ പരാതികൾ കേട്ട് അതിന് മറുപടി നൽകുക തുടങ്ങിയവായിരുന്നു നവകേരള സർവേയുടെ ഉദ്ദേശ്യം. ഇതിനെതിരായ ഹരജി അംഗീകരിച്ചാണ് കോടതി റദ്ദാക്കിയത്.

Similar Posts