< Back
Kerala
അലുവ അതുലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസ്: മുഴുവന്‍ പ്രതികളും പിടിയില്‍,കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ ശ്രമം
Kerala

അലുവ അതുലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസ്: മുഴുവന്‍ പ്രതികളും പിടിയില്‍,കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ ശ്രമം

Web Desk
|
15 March 2026 6:29 AM IST

ആക്രമണ സമയം അതുലിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മനു കൈക്ക് വെട്ടേറ്റ് ചികിത്സയിലാണ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. നാല് പേരെ കൊല്ലത്ത് നിന്നും നാല് പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ഉപയോഗിച്ച വാഹനവും ഉൾപ്പടെയുള്ളവ കസ്റ്റഡിയിൽ എടുത്തു.

ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജാമ്യത്തിൽ ഇറങ്ങി സ്റ്റേഷനിൽ എത്തി ഒപ്പിട്ട ശേഷം മടങ്ങവേയാണ് വെട്ടേറ്റ് മരിച്ചത്. പട്ടാപ്പകൽ കരുനാഗപ്പള്ളി നഗര മധ്യത്തിൽ വച്ചായിരുന്നു കൊലപാതകം. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തഴവ സ്വദേശി നൗഫൽ, ചവറ തെക്കുംഭാഗം സ്വദേശ ഷിനു പീറ്റർ ഉൾപ്പടെ നാല് പേരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്. രക്ഷപെടാൻ ശ്രമിക്കവേ കോട്ടയം മുണ്ടക്കയത്ത് നിന്നാണ് മറ്റ് നാല് പ്രതികൾ പിടിയിലായത്. രക്ഷപെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കരുനാഗപ്പള്ളി പൊലീസിനു കൈമാറി. രക്ഷപെടാൻ പ്രതികൾക്ക് സഹായം ചെയ്തവർ ഉൾപ്പടെ പിടിയിലായിട്ടുണ്ട്.

2025 മാർച്ച്‌ 27ന് ജിം സന്തോഷിനെ കൊലപെടുത്തിയതും സംഘത്തിലെ മറ്റൊരാളെ ആക്രമിച്ചതുമാണ് അതുലിന്റെ കൊലയ്ക്ക് കാരണം. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള കടത്തൂർ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും അന്വേഷണ സംഘം കണ്ടെത്തി. ആക്രമണ സമയം വാഹനത്തിൽ അതുലിനൊപ്പം ഉണ്ടായിരുന്ന മനു കൈക്ക് വെട്ടേറ്റ് ചികിത്സയിലാണ്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കൃത്യത്തിന് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പടെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.


Similar Posts