< Back
Kerala
വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു
Kerala

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചു

Web Desk
|
5 Feb 2026 8:13 PM IST

രാഷ്ട്രപതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്.

നിലവിലെ നിയമപ്രകാരം, മനുഷ്യജീവന് അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുകയെന്നത് സാങ്കേതികമായി പ്രയാസമേറിയ കാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തിയത്.

നിലവിലുള്ള നടപടിക്രമങ്ങള്‍ മൂലം, സമിതി രൂപീകരിച്ച് ശുപാര്‍ശ നല്‍കുക, ക്യാമറ വെച്ച് അപകടം വരുത്തിയ മൃഗത്തെ തിരിച്ചറിയുക, കടുവയാണെങ്കില്‍ അത് നരഭോജിയാണോയെന്ന് ഉറപ്പുവരുത്തുക എന്നീ ക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യജീവന് അപകടകാരിയായ വന്യമൃഗങ്ങളെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അവ എപ്പോഴാണ് അപകടകാരികളാകുകയെന്നത് വ്യക്തമായിരുന്നില്ല. ഭേദഗതി ബില്ലില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

കൂടാതെ, നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റും. ജനന നിയന്ത്രണം നടത്താനും വ്യവസ്ഥയുണ്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Similar Posts