
'പുകവലിയോ മദ്യപാനമോയില്ല, ആകെയുള്ളത് വണ്ടിഭ്രാന്താണ്; അതുകൊണ്ട് കിട്ടിയ പണിയാണ്'; നടന്‍ അമിത് ചക്കാലക്കൽ
|തന്‍റെ വണ്ടിമാത്രമാണ് പിടിച്ചെടുത്തതെന്നും ബാക്കി ആറെണ്ണം വർക്ക്‌ഷോപ്പിലെത്തിച്ചവയാണെന്നും അമിത് പറഞ്ഞു
കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്‍റെ ഭാഗമായി തന്‍റെ ഒരു വണ്ടി മാത്രമാണ് പിടിച്ചെടുത്തതെന്ന് നടന്‍ അമിത് ചക്കാലക്കല്‍. പിടിച്ചെടുത്ത ബാക്കി ആറെണ്ണം അറ്റകുറ്റപണികൾക്കായി തൻറെ വർക്ക് ഷോപ്പിലെത്തിച്ചതാണെന്നും നടൻ അമിത് ചക്കാലക്കൽ പറഞ്ഞു. വെള്ളമടിയോ പുകവലിയോ ഒന്നുമില്ല,ആകെയുള്ള ഭ്രാന്ത് വണ്ടിയാണ്.അതുകൊണ്ട് കിട്ടിയ പണിയാണിതെന്നും അമിത് ചക്കാലക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
'ആറുമാസം മുൻപും ഇതുപോലെ പരിശോധന നടന്നിരുന്നു.അന്ന് എല്ലാ രേഖകളും ഹാരജാക്കിയിരുന്നു.ഇന്നലെ റെയ്ഡ് നടത്തിയപ്പോൾ താൻ സഹകരിച്ചില്ലെന്ന വാർത്തകൾ തെറ്റാണെന്നും നടൻ പറഞ്ഞു. ഉദ്യോഗസ്ഥരെത്തിയപ്പോൾ തൻറെ അഭിഭാഷകൻ വാറണ്ടുണ്ടോ എന്ന് ചോദിച്ചു. അഭിഭാഷകനോട് പുറത്ത് പോകാൻ ഉദ്യാഗസ്ഥർ ആവശ്യപ്പെടുകയും ചെയ്തു.ഇതിന് പിന്നാലെ അവർ തമ്മിലാണ് വാക്കുതർക്കമുണ്ടായത്.താനുമായല്ല പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് ചോദിച്ചുവെന്നും അമിത് പറഞ്ഞു.
'ഞാന്‍ വണ്ടികൾ മോഡിഫൈ ചെയ്ത് കൊടുക്കാറുണ്ട്.പലതും സുഹൃത്തുക്കൾ വഴിയാണ് വരുന്നത്. അങ്ങനെയെത്തിയ വാഹനങ്ങളാണ് വർക്ക് ഷോപ്പിലുള്ളത്. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ പത്ത് ദിവസത്തെ സമയം തന്നിട്ടുണ്ടെന്നും' അമിത് ചക്കാലക്കൽ പറഞ്ഞു.
അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമിത് സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതോടെ അമിത്തിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.