< Back
Kerala
അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധ മാർഗങ്ങളിൽ അവ്യക്തത തുടരുന്നു; മരണനിരക്ക് കുറക്കാനായത് ആശ്വാസം
Kerala

അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധ മാർഗങ്ങളിൽ അവ്യക്തത തുടരുന്നു; മരണനിരക്ക് കുറക്കാനായത് ആശ്വാസം

Web Desk
|
14 Sept 2025 9:36 AM IST

രോഗ ചികിത്സയുടെ കാര്യത്തിലും അവ്യക്തയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർധിക്കുമ്പോഴും രോഗ വ്യാപനത്തിന്റെ കാരണത്തിലും പ്രതിരോധ മാർഗങ്ങളിലും അവ്യക്തത തുടരുന്നു. അപൂർവമായി മാത്രം വരുന്നു എന്നു പറയുന്ന രോഗം മൂലം 17 പേരാണ് ഈ 9 മാസക്കാലയളവില്‍ കേരളത്തില്‍ മരിച്ചത്. ഈ മാസം മാത്രം 7 പേർ മരിച്ചു. രോഗബാധ ആദ്യം ജലായശങ്ങളില്‍ കുളിച്ചവർക്കായിരുന്നെങ്കിൽ പിന്നീട് വീട്ടിൽ നിന്ന് കുളിച്ചവരും രോഗബാധിതരായി.പ്രതിരോധ മാർഗങ്ങളിലും അവ്യക്തത തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

കുളത്തിലും നീന്തല്‍ക്കുളത്തിലും നീന്തുമ്പോള്‍ ശക്തമായി മൂക്കില്‍ വെള്ളം കയറുമ്പോഴാകാം രോഗകാരണമായ അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കുളത്തിലും കുളിക്കാത്ത മൂന്നു മാസമുള്ള കുട്ടിയും വീട്ടില്‍ മാത്രം കുളിച്ചവർക്കും രോഗം വന്നതോ സാഹചര്യം മാറി. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞതാണ് ഏക ആശ്വാസം.

രാജ്യാന്തര തലത്തില്‍ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്. എങ്ങനെ രോഗ ബാധ തടയാം എന്നതിലും വ്യക്തയുള്ള ഉത്തരങ്ങളില്ല.

നീന്തുമ്പോഴും ജലാശയത്തില്‍ കുളിക്കുമ്പോവും മൂക്കില്‍ വെള്ളം കയറാതെ സൂക്ഷിക്കാം എന്നത് നടപ്പാക്കാമെന്നതാണ് പൊതുവായ നിർദേശം.വീട്ടിലെ ഷവറില്‍ കുളിച്ചവർക്കും രോഗബാധയുണ്ടായെന്ന സംശയം നിലനില്‍ക്കെ പ്രതിരോധ മാർഗങ്ങള്‍ വ്യക്തതയുള്ളതാകണം. സ്വിമ്മിങ് പൂള്‍ ക്ലോറിനേറ്റ് ചെയ്യാം, കുളങ്ങളിലും തോടുകളിലും അത് ചെയ്യാനാകില്ല. പിന്നെ എങ്ങനെ അമീബ ബാധയില്‍ നിന്ന് എങ്ങനെ മുക്തരാകാമെന്ന ചോദ്യവും ബാക്കിയാകുന്നു.

രോഗ ചികിത്സയുടെ കാര്യത്തിലും അവ്യക്തയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.വിദേശ രാജ്യങ്ങളിലെ രീതി പിന്തുടരുകയാണ് കേരളത്തിലും ചെയ്യുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ രൂപീകരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എന്തുകൊണ്ട് രോഗബാധ വർധിക്കുന്നു? എന്തുകൊണ്ട് പെട്ടെന്ന അമീബ വില്ലനായി മാറുന്നു? ഇതറിഞ്ഞാലേ ചികിത്സയും പ്രതിരോധവും ഫലപ്രദമാകൂ. രോഗബാധിതരുടെ മരിച്ചവരുടെ കേസുകള്‍ വിദഗ്ധ സമിതി പഠിക്കണമെന്ന ആവശ്യ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.


Similar Posts