
ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളി ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു
|തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ശബരിമലയിൽ നിന്ന് സ്വർണപ്പാളി ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. കുറച്ച് ദിവസം മുമ്പ് അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ പ്രത്യക അന്വേഷണ സംഘം പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ആദ്യം അനന്ത സുബ്രഹ്മണ്യത്തെ ഒറ്റക്ക് ചോദ്യം ചെയ്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർത്തിരുത്തിയും ചോദ്യം ചെയ്തു. പോറ്റിക്ക് വേണ്ടി മഹസ്സറിൽ ഒപ്പിട്ട് ദ്വാരപാലക ശിൽപ്പം ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
2019ൽ സ്വർണപ്പാളികൾ ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം അത് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ഹൈദരാബാദിലേക്ക് എത്തിച്ച് അവിടെ സൂക്ഷിക്കുകയും ചെയ്തതായാണ് വിജിലൻസ് കണ്ടെത്തൽ. ഹൈദരാബാദിൽ നാകേഷ് എന്ന സ്വർണ പണിക്കാരനെ ഏൽപ്പിച്ച സ്വർണപ്പാളികൾ തുടർന്ന് നാകേഷാണ് സ്മാർട്ട് ക്രീയേഷൻസിലേക്ക് കൊണ്ടുപോയത്. സ്വർണം എങ്ങനെ ചെമ്പായി എന്നതിനെ കേന്ദ്രികരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ണികൃഷ്ണൻ പൊട്ടിയെ അന്വേഷണം സംഘം ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനന്ത സുബ്രഹ്മണ്യത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. അനന്ത സുബ്രഹ്മണ്യത്തിന്റെ ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് ഉൾപ്പെടയുള്ള നടപടിയിലേക്ക് കടക്കും. അല്ലെങ്കിൽ മൊഴി രേഖപ്പെടുത്തി വിട്ടയക്കും.