< Back
Kerala
താമരശ്ശേരി ഫ്രഷ് കട്ട് തുറക്കുന്നതിൽ വീണ്ടും ചർച്ച: കമ്പനി അടച്ചുപൂട്ടും വരെ സമരമെന്ന് പ്രതിഷേധക്കാർ

ഫ്രഷ് കട്ട്  Photo-mediaonenews

Kerala

താമരശ്ശേരി ഫ്രഷ് കട്ട് തുറക്കുന്നതിൽ വീണ്ടും ചർച്ച: കമ്പനി അടച്ചുപൂട്ടും വരെ സമരമെന്ന് പ്രതിഷേധക്കാർ

Web Desk
|
4 Nov 2025 6:42 PM IST

അടിച്ചമർത്തി കീഴ്പ്പെടുത്താനാവില്ലെന്നും കമ്പനി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുമാണ് വീണ്ടും സമരസമിതി പന്തൽ കെട്ടിയത്

കോഴിക്കോട്: ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ ജനകീയ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കിൽ ആരംഭിച്ച സമരപ്പന്തൽ എഴുത്തുകാരൻ എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കമ്പനി അടച്ചുപൂട്ടും വരെ സമരമെന്ന നിലപാടിലാണ് സമരസമിതി.

ആറുവർഷം നീണ്ട സഹനസമരത്തിനൊടുവിൽ കഴിഞ്ഞ ദിവസം പ്രദേശവാസികൾ നടത്തിയ സമരം സംഘർഷത്തിലേക്ക് വഴി മാറിയ സാഹചര്യത്തിലാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ ശക്തമാക്കിയത്. കമ്പനി തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയ ജില്ലാ ഭരണകൂടം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലീസ് രാത്രികാല പരിശോധനകൾ സജീവമാക്കുകയും ചെയ്തു.

ഇതോടെയാണ് സമരമല്ലാതെ മാർഗമില്ലെന്ന നിലപാടിലേക്ക് പ്രദേശവാസികൾ എത്തിയത്. അടിച്ചമർത്തി കീഴ്പ്പെടുത്താനാവില്ലെന്നും കമ്പനി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുമാണ് വീണ്ടും സമരസമിതി പന്തൽ കെട്ടിയത്. പൊറുതിമുട്ടിയാണ് വീണ്ടും സമരത്തിനിറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള സമരം അധികാരികളുടെ കണ്ണുതുറപ്പിക്കാത്ത പശ്ചാത്തലത്തിൽ സമരം കലക്ടറേറ്റിലേക്ക് വ്യാപിപ്പിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.എൻ കാരശ്ശേരി പറഞ്ഞു. പ്രശ്നം അവസാനിപ്പിച്ച് നീതി ലഭ്യമാക്കിയില്ലെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് സമരത്തിനെത്തിയ നാട്ടുകാർ മുദ്രാവാക്യം വിളിച്ചു.

Watch Video


Similar Posts