< Back
Kerala
വഖഫ് ബില്ലിന്റെ പ്രേരകം മുസ്‌ലിം വിരോധം, എല്ലാവരെയും ബാധിക്കും:  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
Kerala

'വഖഫ് ബില്ലിന്റെ പ്രേരകം മുസ്‌ലിം വിരോധം, എല്ലാവരെയും ബാധിക്കും': ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

Web Desk
|
3 April 2025 12:51 PM IST

വഖഫ് ബില്ലിന്റെ പേരിൽ കയ്യടിക്കുന്ന മതവിശ്വാസികളുണ്ടെങ്കിൽ അവർ "ഇന്ന് ഞാൻ നാളെ നീ" എന്ന ചരമഗീതം ഓർത്തുവയ്ക്കുന്നത് നല്ലതാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി

തിരുവനന്തപുരം: ഭൂരിപക്ഷത്തിൻ്റെ തിണ്ണബലത്തിൽ വഖഫ് ബില്ല് പാസാക്കാൻ കഴിഞ്ഞെങ്കിലും ബില്ലിൻ്റെ പ്രേരകം മുസ്‌ലിം വിരോധം മാത്രമാണെന്ന് ഇന്നലത്തെ പാർലമെന്റ് ചർച്ച വ്യക്തമാക്കിയതായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ.

'ബില്ല് പരിഷ്കരിക്കുന്നത് എന്തിനെന്ന് പാർലമെൻ്റ് അംഗങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല. ഈ ബില്ല് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. പ്രത്യക്ഷത്തിൽ മുസ്‌ലിം ജനവിഭാഗത്തെ ഒറ്റപ്പെടുത്താനും അവരുടെ സ്വത്തുകൾ തട്ടിയെടുക്കാനും ആരാധനാലയങ്ങളിൽ ഇടപെടാനുമുള്ള നിയമമാണെങ്കിലും ആത്യന്തികമായി രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന അസ്വാതന്ത്ര്യത്തിന്റെയും ഏകാധിപത്യത്തിന്റെയും ഭാഗമാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി വ്യക്തമാക്കി.

ഇതിൻ്റെ പേരിൽ കൈയ്യടിക്കുന്ന മതവിശ്വാസികളുണ്ടെങ്കിൽ അവർ "ഇന്ന് ഞാൻ നാളെ നീ" എന്ന ചരമഗീതം ഓർത്തുവയ്ക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്. അതേസമയം വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

Similar Posts