
കേരളോത്സവത്തില്‍ മുസ്‍ലിം വിരുദ്ധ ടാബ്ലോ; വിവാദം
|ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്
കൊച്ചി: സംസ്ഥാന കേരളോത്സവത്തില്‍ അവതരിപ്പിച്ച ടാബ്ലോ വിവാദമാകുന്നു. ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്. യുവജനക്ഷേമ ബോർഡ് സംഘടിച്ച പരിപാടിയിൽ എൽഡിഎഫ് ഭരിക്കുന്ന നെല്ലിക്കുഴി പഞ്ചായത്താണ് ടാബ്ലോ അവതരിപ്പിച്ചത്. പഞ്ചായത്തിനോട് വിശദീകരണം തേടിയെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ മീഡിയവണിനോട് പറഞ്ഞു.
കോതമംഗലത്ത് നടക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലാണ് വിവാദ ടാബ്ലോ പ്രത്യക്ഷപ്പെട്ടത്. തൊപ്പിയിട്ട ഒരു മുസ്‌ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്. മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിലാണ് ടാംബ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ അവതരിപ്പിച്ച നെല്ലിക്കുഴി പഞ്ചായത്തിനോട് യുവജനക്ഷേമ ബോർഡ് വിശദീകരണം തേടി.
ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‍ഡിപിഐ പൊലീസിൽ പരാതി നൽകി. യുഡിവൈഎഫിൻ്റെ നേതൃത്വത്തിൽ കോതമംഗലം ടൗണിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.