
അൻവർ യൂദാസിന്റെ പണിയെടുത്തു; എം.വി ഗോവിന്ദൻ
|എൽഡിഎഫ് താഴെ തട്ടു മുതൽ സജ്ജമാണെന്നും മൂന്നാം എൽഡിഎഫ് സർക്കാരിന്റെ യാത്രക്ക് സഹായകരമാകുന്ന വിജയം നേടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെ കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ. അൻവർ യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റു കൊടുത്തു. പ്രതിപക്ഷ നേതാവിനെതിരെ അടക്കം അഴിമതി ആരോപണം ഉന്നയിച്ച ആളാണ് അൻവർ. യൂദാസിന്റെ പണിയാണ് അൻവർ ചെയ്തതെന്നും ഗോവിന്ദൻ ആരോപിച്ചു.
അൻവറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. അവർക്ക് വേണ്ടി നെറി കെട്ട പണിയാണ് എടുത്തത്. എന്നാൽ എൽഡിഎഫ് ഇതിനെയൊക്കെ അതിജീവിച്ച് വൻ വിജയം നേടുമെന്നും ഗോവിന്ദൻ പറഞ്ഞു. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. എൽഡിഎഫ് താഴെ തട്ടു മുതൽ സജ്ജമാണെന്നും മൂന്നാം എൽഡിഎഫ് സർക്കാരിന്റെ യാത്രക്ക് സഹായകരമാകുന്ന വിജയം നേടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സ്ഥാനാർഥി സ്വാതന്ത്ര്യൻ ആണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞ ഗോവിന്ദൻ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആവില്ലായെന്നും കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ എല്ലാ വർഗീയ കഷികളെയും യുഡിഎഫ് കൂട്ട് പിടിക്കും.ഹിന്ദു, മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ടെന്ന് ഗോവിന്ദൻ ആരോപിച്ചു.
ജൂൺ 19നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ടാണ്. ജൂൺ 23 വോട്ടെണ്ണൽ നടക്കും.