< Back
Kerala
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ അപ്പീൽ തള്ളി
Kerala

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ അപ്പീൽ തള്ളി

Web Desk
|
17 Feb 2026 4:24 PM IST

മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആൻ്റണി രാജുവിന്റെ ആവശ്യം

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആൻ്റണി രാജുവിന്റെ ആവശ്യം. നേരത്തെ രണ്ട് തവണ ഉത്തരവ് പറയുന്നത് കോടതി മാറ്റി വെച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയിരുന്നെങ്കിൽ എംഎൽഎയായി തിരികെയെത്താമായിരുന്നു. അപ്പീൽ തള്ളിയതോടെ വലിയ തിരിച്ചടിയായി. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതിനെ തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയായിരുന്നു.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആൻ്റണി രാജു അയോഗ്യനായത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

Similar Posts