
'മണ്ടനായ ട്രംപിന് ആരോ കുറച്ചു ബുദ്ധി പറഞ്ഞു കൊടത്തിട്ടുണ്ട്'; രാഷ്ട്രീയ ചോദ്യങ്ങളുമായി 'ആറാട്ടണ്ണൻ'
|ഇനി കേരളത്തിൽ മുഖ്യമന്ത്രിയാവാൻ കഴിവുള്ളത് പിണറായി വിജയനും വി.ഡി. സതീശനും മാത്രമാണെന്നും അണ്ണൻ വിധിയെഴുതുന്നു
തിയേറ്ററുകൾക്ക് മുന്നിൽ നിന്ന് മോഹൻലാലിന്റെ 'ആറാട്ട്' സിനിമയെ വാനോളം പുകഴ്ത്തി കേരളക്കരയുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയ സാക്ഷാൽ സന്തോഷ് വർക്കി അഥവാ 'ആറാട്ടണ്ണൻ' ഇപ്പോൾ പുതിയൊരു ദൗത്യത്തിലാണ്. സിനിമാ നിരൂപണവും പ്രാദേശിക വിഷയങ്ങളും വിട്ട്, ഐക്യരാഷ്ട്രസഭയെപ്പോലും ഞെട്ടിക്കുന്ന ആഗോള ജിയോ-പൊളിറ്റിക്കൽ അനാലിസിസിലേക്കാണ് അണ്ണൻ ഇപ്പോൾ ചുവടുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ അദ്ദേഹം ഉന്നയിക്കുന്ന രാഷ്രീയ ചോദ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.
ഇറാനും പശ്ചിമേഷ്യയും
ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ വളരെ നല്ല മനുഷ്യനും പണ്ഡിതനുമായിരുന്നു എന്നാണ് ആറാട്ടണ്ണൻ പറയുന്നത്. അമേരിക്കയ്ക്ക് ന്യൂക്ലിയർ ആയുധങ്ങളാവാം, എന്നാൽ ഇറാന് പാടില്ല എന്ന് പറയുന്നതിലെ ഇരട്ടത്താപ്പും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഏതായാലും ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഒരു കാരണവശാലും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യരുതെന്ന് അദ്ദേഹം തന്റെ ഫോളോവേഴ്സിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേരിക്കക്ക് ബുദ്ധിയില്ല, കാശ് മാത്രം!
അമേരിക്കയെക്കുറിച്ചുള്ള അണ്ണന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. അമേരിക്കക്കാർക്ക് വലിയ ബുദ്ധിയൊന്നുമില്ലെന്നും, കുറേ കാശും റിസോഴ്സും വെച്ച് ബുദ്ധിയുള്ളവരെ വിലക്കുവാങ്ങുകയാണ് അവർ ചെയ്യുന്നതെന്നുമാണ് വിലയിരുത്തൽ. മണ്ടനായ ട്രംപിന് ആരോ കുറച്ചു ബുദ്ധി പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന വിവരവും അണ്ണൻ പുറത്തുവിട്ടിട്ടുണ്ട്. അതുകൊണ്ടാണ് അഞ്ച് ദിവസത്തേക്ക് ഇറാനെ ആക്രമിക്കുന്നതിൽ നിന്നും അമേരിക്ക വിട്ടുനിൽക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അമേരിക്ക കാണിക്കുന്നത് വെറും 'ഗുണ്ടായിസം' ആണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

ലോകചരിത്രം തിരുത്തിയെഴുതുന്ന പുതിയ കണ്ടുപിടുത്തങ്ങൾ!
ലോകചരിത്രം മുഴുവൻ ജൂതന്മാർ അവരുടെ സ്വാർഥ താല്പര്യത്തിന് വേണ്ടി തിരുത്തിയെഴുതിയതാണെന്നാണ് ആറാട്ടണ്ണന്റെ മറ്റൊരു വാദം. ഹിറ്റ്‌ലറെ ക്രൂരനായ മാനസിക രോഗിയാക്കിയതും, ആഫ്രിക്കക്കാരെ മോശക്കാരാക്കിയതും ഇതേ ജൂതന്മാരാണത്രേ! ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും പലിശ വാങ്ങാൻ പാടില്ലാത്തതുകൊണ്ട് ബാങ്ക് ഉണ്ടാക്കി ലോകത്തെ നിയന്ത്രിക്കാൻ തുടങ്ങിയതും ഇവരാണെന്ന് അണ്ണൻ അടിവരയിട്ട് പറയുന്നു. ലോകത്തെ മുഴുവൻ ഇസ്‌ലാമോഫോബിയ ഉണ്ടാക്കിയതും സയണിസ്റ്റുകളാണെന്ന് അദ്ദേഹം സമർഥിക്കുന്നു. അമേരിക്കയെ നിയന്ത്രിക്കുന്ന ജൂതന്മാർ അമേരിക്കയിൽ തന്നെ നടത്തിയതാണ് സെപ്റ്റംബർ 11 ആക്രമണമെന്നും, അത് ഇസ്‌ലാമോഫോബിയ ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ആറാട്ടണ്ണന്റെ മറ്റൊരു തിയറി.

ദേശീയ - സംസ്ഥാന രാഷ്ട്രീയം
ആഗോള കാര്യങ്ങൾക്കിടയിൽ ഇന്ത്യയെയും കേരളത്തെയും അണ്ണൻ മറന്നിട്ടില്ല. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും, സംഘികൾ പറയുന്നതുപോലെ ഇതൊരു ഹിന്ദു രാഷ്ട്രമല്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സയണിസ്റ്റുകളെപ്പോലെയാണ് സംഘികളും ഇസ്‌ലാമിന് എതിര് നിൽക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇനി കേരളത്തിൽ മുഖ്യമന്ത്രിയാവാൻ കഴിവുള്ളത് പിണറായി വിജയനും വി.ഡി. സതീശനും മാത്രമാണെന്നും അണ്ണൻ വിധിയെഴുതുന്നു

ഐൻസ്റ്റീൻ അത്ര വലിയ സംഭവമല്ല!
ശാസ്ത്രലോകം ഇത്രകാലം വിശ്വസിച്ചിരുന്നത് ആൽബർട്ട് ഐൻസ്റ്റീൻ ഒരു മഹാബുദ്ധിമാനായിരുന്നു എന്നാണ്. എന്നാൽ ആറാട്ടണ്ണൻ അത് തള്ളുന്നു. ഐൻസ്റ്റീൻ വെറുമൊരു സയണിസ്റ്റ് വാദിയായിരുന്നുവെന്നും, അദ്ദേഹത്തെ വലിയ ബുദ്ധിജീവിയാക്കിയത് സയണിസ്റ്റുകളാണെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ആറ്റം ബോംബിന് തുടക്കം കുറിച്ച ഈ 'സാധാരണക്കാരനെ' ഇസ്രായേൽ പ്രസിഡന്റ് ആക്കാൻ വരെ അവർ നോക്കിയെന്ന് അണ്ണൻ പറയുന്നു.

തത്വചിന്തയും സിനിമയും
ഇത്രയും വലിയ ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും തന്റെ വേരുകൾ അണ്ണൻ മറന്നിട്ടില്ല. ജനാധിപത്യം പ്രായോഗികമായ ഒരു സിദ്ധാന്തമല്ലെന്ന് പണ്ടേ പ്ലേറ്റോ പറഞ്ഞിട്ടുണ്ടെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം തന്നെ, ഏറ്റവും പുതിയ മലയാള സിനിമയായ 'ആട് 3' വെറുമൊരു ശരാശരി സിനിമയാണെന്ന നിരൂപണവും ഒറ്റ ശ്വാസത്തിൽ അദ്ദേഹം നൽകുന്നുണ്ട്.
ചുരുക്കത്തിൽ, രാവിലെ എഴുന്നേറ്റ് പ്ലേറ്റോയുടെ തത്വചിന്തയും പറഞ്ഞ്, ഉച്ചയ്ക്ക് പശ്ചിമേഷ്യയിലെ പ്രതിസന്ധികളിൽ പ്രതികരിച്ച്, വൈകുന്നേരത്തോടെ കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന തിരക്കിലാണ് ആറാട്ടണ്ണൻ. ഇതിനിടയിൽ സിനിമ കാണാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്!