
'പെൺകുട്ടികളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു'; കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽ
|കുട്ടികളടക്കമുള്ളവരെ പ്രതികൾ ക്രൂരമായി തല്ലി ചതച്ചുവെന്നും പരാതിയിലുണ്ട്
കൊല്ലം: കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽ.ചവറ സ്വദേശികളായ എട്ട് പേരെ റിമാൻഡ് ചെയ്തു. ശങ്കരമംഗലം സ്വദേശി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം. കുട്ടികൾ അടക്കമുള്ളവരെ പ്രതികൾ ക്രൂരമായി തല്ലി ചതച്ചുവെന്നും പരാതിയിലുണ്ട്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന പെൺകുട്ടികളെ അസഭ്യം പറഞ്ഞത് നാഗലക്ഷ്മി ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകോപിതരായ ലഹരിസംഘം വീട്ടിൽ കയറി കുട്ടികളേയും മുതിർന്നവരേയും ക്രൂരമായി മർദിച്ചു. കൊച്ചു കുട്ടികളടക്കമുള്ളവർക്ക് മർദനത്തിൽ പരിക്കേറ്റു. സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ.
11 പേർക്കാണ് മർദനത്തിൽ പരിക്ക് പറ്റിയത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചവറ സ്വദേശികളായ മുഹമ്മദ് സാലിഖ്, അമീർ, അച്ചു വിജയൻ, ആദിത്യൻ, മനോജ്, ആദി കൃഷ്ണ, വിഗ്നേഷ്, ബിച്ചു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി ചവറ പൊലീസ് അന്വേഷണം ഊർജിതമാക്കി.