
ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായി; എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്കുകടന്ന 26 കാരൻ അറസ്റ്റിൽ
|പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്കുകടന്ന 26 കാരൻ അറസ്റ്റിൽ. തുമ്പോട് തൊഴുവൻചിറ ലില്ലി ഭവനിൽ ബിനുവാണ് വർക്കല പൊലീസിൻറെ പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. ഈ സൗഹൃദം പ്രതി പ്രണയത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.
നവംബർ 18 ന് വർക്കലയിൽ നിന്ന് പ്രതി പെൺകുട്ടിയുമായി തിരുവനന്തപുരത്ത് എത്തിയ പ്രതി അവിടെനിന്നും മധുരയിലെത്തുകയായിരുന്നു. അവിടെ ഒരു ദിവസം താമസിച്ച ശേഷം ട്രെയിൻ മാർഗ്ഗം ഗോവയിലേക്ക് പോയി. അടുത്ത ദിവസം അവിടെനിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്നതിനായി പെൺകുട്ടിയുമായി പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് വർക്കല പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ രക്ഷിതാക്കളുടെ പരാതി നൽകിയിരുന്നു. ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും പൊലീസിന്റെ ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുമായി പ്രതി സഞ്ചരിച്ചിരുന്ന അതേ വഴിയെ തന്നെ പൊലീസും ഇവരെ പിന്തുടർന്നു. മധുരയിലും ഗോവയിലും എത്തിച്ച് പെൺകുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയതായി പ്രതി പൊലീസിനോട് പറഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ഇക്കാര്യം സ്ഥിതീകരിക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.