< Back
Kerala
നിയമസഭ കയ്യാങ്കളി കേസ്; സ്പീക്കറുടെ ഡയസില്‍ കയറിയത് ആറുപേര്‍ മാത്രമല്ലെന്ന് പ്രതികള്‍
Kerala

നിയമസഭ കയ്യാങ്കളി കേസ്; സ്പീക്കറുടെ ഡയസില്‍ കയറിയത് ആറുപേര്‍ മാത്രമല്ലെന്ന് പ്രതികള്‍

Web Desk
|
23 Sept 2021 4:32 PM IST

'തോമസ് ഐസക്കും സുനിൽകുമാറും ബി. സത്യനും ഡയസിൽ ഉണ്ടായിരുന്നു. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ല'

നിയമസഭാ കയ്യാങ്കളിക്കേസില്‍ കൂടുതൽ പേർ പങ്കാളികളാണെന്ന് പ്രതികള്‍. തോമസ് ഐസക്കും സുനിൽകുമാറും ബി. സത്യനും ഡയസിൽ ഉണ്ടായിരുന്നു. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

സംഘർഷം ഉണ്ടാക്കിയത് വാച്ച് ആന്‍റ് വാർഡായി എത്തിയ പോലീസുകാരാണ്. അക്രമം കാണിക്കാൻ പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലംപ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ, 140 എം.എൽ.എമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.

നിയമസഭ കയ്യാങ്കളിക്കേസിലെ വിടുതല്‍ ഹരജി പരിഗണിക്കവെയാണ് പ്രതികള്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. അതേസമയം, വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹരജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. പ്രഥമദൃഷ്ട്യാ പ്രതികള്‍ കുറ്റം ചെയ്തു. നിയപരമായി കുറ്റമാണെന്ന് അറഞ്ഞുകൊണ്ടാണ് പ്രതികള്‍ അക്രമം കാട്ടിയത്. നിയമസഭ ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി മുമ്പാകെ പറഞ്ഞു. വിടുതല്‍ ഹരജിയില്‍ കോടതി ഉത്തരവ് അടുത്ത മാസം ഏഴിനുണ്ടാകും.

Similar Posts