
പുൽപ്പള്ളി സിഎച്ച്സിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം: ആരോഗ്യരംഗത്തെ സുരക്ഷാവീഴ്ച്ച ആശങ്കാജനകമെന്ന് കെജിഎംഒഎ
|'രോഗികളുടെ ജീവൻ രക്ഷിക്കാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ സംസ്ഥാനത്ത് ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആരോഗ്യരംഗത്തെ സുരക്ഷാ ക്രമീകരണങ്ങൾ എത്രത്തോളം ദുർബലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു'
തിരുവനന്തപുരം: വയനാട് ജില്ലയിലെ പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വരുത്തുന്ന തുടർച്ചയായ വീഴ്ചകളിൽ കെജിഎംഒഎ ആശങ്ക രേഖപ്പെടുത്തി.
രോഗികളുടെ ജീവൻ രക്ഷിക്കാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ സംസ്ഥാനത്ത് ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആരോഗ്യരംഗത്തെ സുരക്ഷാ ക്രമീകരണങ്ങൾ എത്രത്തോളം ദുർബലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. അടുത്തിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടന്ന സമാനമായ ആക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപേ പുല്പള്ളിയിൽ വീണ്ടും അതിക്രമം സംഭവിച്ചത് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ അടിയന്തിരപ്രാധാന്യം വ്യക്തമാക്കുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സംഘടന ആരംഭിച്ച "ജീവൻ രക്ഷാ സമരം" അത്യന്തം പ്രസക്തവും അനിവാര്യവുമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നുവെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നിയമനടപടികൾ ഉറപ്പാക്കുന്നതിനൊപ്പം ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കെജിഎംഒഎയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ പ്രതിഷേധയോഗവും ജാഥയും സംഘടിപ്പിച്ചു.