< Back
Kerala
അട്ടപ്പാടി മധു
Kerala

അട്ടപ്പാടി മധു വധക്കേസ്: മധുവിന്റെ അമ്മ ഹൈക്കോടതിയിൽ സങ്കട ഹരജി നൽകും

Web Desk
|
21 Sept 2023 3:45 PM IST

കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.പി സതീശനെ നിയമിച്ചതിനെതിരെയാണ് ഹരജി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ മധുവിന്റെ അമ്മ ഹൈക്കോടതിയിൽ സങ്കട ഹരജി നൽകും. കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.പി സതീശനെ നിയമിച്ചതിനെതിരെയാണ് ഹരജി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ അപ്പീലിൽ വാദമാരംഭിക്കാനിരിക്കെയാണ് സർക്കാർ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പുതുതായി നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

ഈ ഉത്തരവിലൂടെ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മധുവിന്റെ അമ്മ പ്രധാനമായും ആരോപിക്കുന്നത്. ഇതിന് പ്രധാനമായും ചൂണ്ടികാണിക്കുന്ന കാരണം നേരത്തെ മൂന്ന് അഭിഭാഷകരുടെ പേര് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഹരജി റിട്ട് അപ്പീൽ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ടായിരുന്നു. അതിൽ വാദ കേൾക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നാണ് മധുവിന്റെ അമ്മയുടെ ആരോപണം.

കേസിന്റെ ആദ്യ ഘട്ടിത്തിൽ തന്നെ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനെയാണ് സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. മധുവിന്റെ അമ്മയുടെ ആവശ്യപ്രകാരമാണ് പുതിയൊരാളെ നിയമിക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുന്നത്. ഇത് പ്രകാരം തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് അഡ്വ. കെ.പി സതീശനെ പബ്ലിക് പ്രോസിക്യൂട്ടറായും നേരത്തെ മധുവിന്റെ അമ്മ അവശ്യപ്പെട്ട അഡ്വ. പി.വി ദീപേഷിനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താതാണ് മധുവിന്റെ അമ്മ ഇപ്പോൾ ഒരു സങ്കട ഹരജി സമർപ്പിക്കുന്നത്.

Similar Posts