< Back
Kerala
അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി
Kerala

അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി

Web Desk
|
25 Jan 2022 1:21 PM IST

നിലവിൽ കേസിന്റെ വിചാരണ നടപടികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. കേസ് ഇന്ന് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ചോദ്യം. കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.

2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. എന്നാൽ നിലവിൽ കേസിന്റെ വിചാരണ നടപടികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും എറണാകുളത്ത് നിന്നും മണ്ണാർക്കാടെത്തി കേസ് വാദിക്കാൻ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ തന്നെ ഈ വിവരം അറിയിച്ചതുമാണ്. എന്നാൽ മധുവിന് വേണ്ടി ഇദ്ദേഹം തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. ഇന്ന് കേസ് പരിഗണിക്കവെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഈ സമയത്താണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്.


Similar Posts