< Back
Kerala
അട്ടപ്പാടി മധു കേസ്; സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കുടുംബം
Kerala

അട്ടപ്പാടി മധു കേസ്; സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കുടുംബം

Web Desk
|
26 Jan 2022 7:55 AM IST

ഇന്നലെ കേസ് കോടതി പരിഗണിച്ചപ്പോൾ മധുവിന് വേണ്ടി ആരും ഹാജരായിരുന്നില്ല

അട്ടപ്പാടിയിൽ ആൾക്കൂട്ടമർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം. പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തത് അറിയിക്കുന്നില്ല. കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും മധുവിന്റെ അമ്മയും , സഹോദരിയും മീഡിയ വണ്ണിനോട് പറഞ്ഞു.

ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസ് ഇന്നലെ പരിഗണിക്കവെ വാദിക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ചോദ്യം. കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വിടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. എന്നാൽ നിലവിൽ കേസിന്റെ വിചാരണ നടപടികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും എറണാകുളത്ത് നിന്നും മണ്ണാർക്കാടെത്തി കേസ് വാദിക്കാൻ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അദ്ദേഹം സർക്കാരിന് കത്ത് നൽകിയിരുന്നു.

Similar Posts