< Back
Kerala
കൊല്ലങ്കോട് ഐസിഡിഎസ് അഴിമതി മറച്ചുവെക്കാൻ ശ്രമം; ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം മീഡിയവണിന്

Photo| MediaOne

Kerala

കൊല്ലങ്കോട് ഐസിഡിഎസ് അഴിമതി മറച്ചുവെക്കാൻ ശ്രമം; ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം മീഡിയവണിന്

Web Desk
|
15 Oct 2025 12:03 PM IST

'സാധനങ്ങൾ തിരിച്ച്‌ നൽകി പണം സർക്കാറിലേക്ക് തിരിച്ചടപ്പിക്കും'

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഐസിഡിഎസിൽ സാധനങ്ങൾ വാങ്ങിയതിലെ അഴിമതി മറച്ച് വെക്കാൻ ശ്രമം തുടങ്ങിയതിന്റെ തെളിവുകൾ മീഡിയവണിന്. സാധനങ്ങൾ വാങ്ങിയ ഏജൻസികൾക്ക് സാധനങ്ങൾ തിരിച്ച്നൽകി പണം സർക്കാറിലേക്ക് തിരിച്ചടപ്പിക്കാനാണ് ശ്രമം. സാധനങ്ങൾ ഓഡർ ചെയ്ത സമയത്തെ കൊല്ലങ്കോട് ചൈൽഡ് ഡെവലപ്പ്മെൻ്റ് പ്രേജക്റ്റ് ഓഫീസർ ഗീത എം.ജിയുടെ ശബ്ദ സന്ദേശം പുറത്ത്.

സാധനങ്ങൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും വിതരണം ചെയ്ത സ്ഥാപനങ്ങൾ തിരിച്ചെടുത്ത് പണം സർക്കാറിലേക്ക് അടക്കുമെന്നും സന്ദേശത്തിൽ പറയുന്നു . ഐസിഡിഎസിലെ അഴിമതി സംബന്ധിച്ച മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് തട്ടിപ്പ് മറക്കാൻ തിരക്കിട്ട ശ്രമങ്ങൾ തുടങ്ങിയത്.

ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ‌ കൊണ്ടുവന്ന ജെം പോർട്ടൽ ഉപയോ​ഗിച്ചാണ് ഐസിഡിഎസ് തട്ടിപ്പ് നടന്നത്. ഒരേ സാധനത്തിന് ഒരേ കമ്പനിക്ക് പലതവണയായി ഓർഡർ നൽകിയാണ് ഐസിഡിഎസ് പണം തട്ടിയത്. ഇടപാടുകളിൽ ഉദ്യോഗസ്ഥരും കച്ചവട സ്ഥാപനങ്ങളും തമ്മിൽ വഴിവിട്ട നീക്കങ്ങൾ നടന്നതിന്റെ തെളിവുകളും മീഡിയവൺ പുറത്തുവിട്ടിരുന്നു.

50,000 രുപ മുതൽ 10 ലക്ഷം രൂപ വരെ ഉള്ള സാധനങ്ങൾ ജെം പോർട്ടൽ വഴി വാങ്ങുമ്പോൾ ടെണ്ടർ ഒഴിവാക്കാം. പകരം മൂന്ന് സ്ഥാപനങ്ങളിലെ വില താരതമ്യം ചെയ്യണമെന്നാണ് വ്യവസ്ഥ. 10 ലക്ഷത്തിൽ കൂടുതൽ തുകയുടെ സാധനങ്ങളാണെങ്കിൽ ജെം പോർട്ടൽ വഴിതന്നെ ടെണ്ടർ വിളിക്കണം. ടെണ്ടർ ഒഴിവാക്കി തട്ടിപ്പ് നടത്താനാണ് ഒരേ സാധനം പല തവണയായി ഓർഡർ നൽകുന്നത്. സ്പ്ലീറ്റ് പർച്ചേഴ്സ് പാടില്ലെന്ന് സംസ്ഥാന സ്റ്റോർ പർച്ചേഴ്സ് നിയമവും കേന്ദ്ര ഫിനാൻസ് നിയമവും പറയുന്നുണ്ട്. അത് കാറ്റിൽ പറത്തിയാണ് ഐസിഡിഎസ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജെമിൽ ടെണ്ടർ വിളിച്ചാൽ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. ഇത് മറികടക്കനായാണ് പല തവണയായി സാധനങ്ങൾ വാങ്ങിയത്.

വില കൂടിയ സാധനങ്ങൾ ജെമിൽ വില കുറച്ച് കാണിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഏജൻസിക്ക് തന്നെ ഓർഡർ ലഭിക്കുന്നതിനായി രഹസ്യധാരണയുണ്ടാക്കിയാണ് ഇത് നടത്തുന്നത്.

Similar Posts