
'മകളെ ക്വട്ടേഷൻ കൊടുത്ത് കൊന്നതാണെങ്കിലോ?'; സതീഷിന്റെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് അതുല്യയുടെ പിതാവ്
|അതുല്യയെ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.
കൊല്ലം: തേവലക്കര സ്വദേശി അതുല്യയുടെ മരണത്തിൽ പ്രതി സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കുടുംബം. മകളുടെ മരണം കൊലപാതകസമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ എന്ന് അച്ഛൻ മീഡിയവണിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷ എന്നും രാജശേഖരൻ പിള്ള പറഞ്ഞു.
ജൂലൈ 19 ന് ഷാർജ റോളയിലായിരുന്നു അതുല്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതുല്യയെ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വർഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് സതീശ് അതുല്യയെ മർദിക്കുന്നുമുണ്ട്. ഷാര്‍ജയില്‍ നിന്ന് പോകാന്‍ നോക്കിയാല്‍ അതുല്യയെ കുത്തിക്കൊന്ന് കൊലവിളിച്ച് ജയിലില്‍ പോകുമെന്നും അല്ലെങ്കില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുമെന്നും സതീശ് കൊലവിളി നടത്തുന്നതും വിഡിയോയില്‍ കാണാം.
'നീ എവിടെയും പോകില്ല,നീ പോയാല്‍ കുത്തിക്കൊന്ന് ജയിലില്‍ പോകും,അല്ലെങ്കില്‍ സ്വയം ചാകും..ജീവിതം ആഘോഷിച്ചിട്ടുണ്ട് ഞാന്‍. നിന്നെ തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരുമാസത്തെ ശമ്പളം കൂടി വേണ്ട.നീ ആര്‍ക്ക് വേണ്ടിയും ജീവിക്കില്ല'. സതീശ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചിരുന്നു .