Kerala
Avikkal thodu-Kothi ,Avikkal thodu-Kothi project,Avikkal Thodu issue,Avikkal Thodu sewage plant destroyed,dr beena philip
Kerala

'ആവിക്കൽതോട്-കോതി പദ്ധതി ഉപേക്ഷിച്ചിട്ടില്ല'; താൽക്കാലികമായി നിർത്തിവെച്ചതാണെന്ന് മേയർ

Web Desk
|
30 Jan 2023 10:15 AM IST

'സമയം നീട്ടി നൽകാൻ ഹൈപവർ കമ്മിറ്റിയെ സമീപിക്കും'

കോഴിക്കോട്: ആവിക്കൽതോട്-കോതി മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ്. പദ്ധതി താൽക്കാലികമായി മാത്രം നിർത്തിവെച്ചിരിക്കുകയാണെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ സമയം നീട്ടി നൽകാൻ ഹൈപവർ കമ്മിറ്റിയെ സമീപിക്കുമെന്നും മേയർ ബീനാ ഫിലിപ് പറഞ്ഞു.

'പദ്ധതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.ഇതിൽ പല കേസുകളും അടിസ്ഥാന രഹിതമാണ്. കോടതിയിൽ വാദിക്കുന്നവരുടെ സാമർത്ഥ്യം പോലെ സ്‌റ്റേ കിട്ടും. അത് ഒഴിവാക്കാൻ സമയമെടുക്കും. ആ സമയം കഴിഞ്ഞാൽ ഹൈലെവൽ കമ്മറ്റിയെ സമീപിക്കും. അതുവരെ തൽക്കാലം നിർത്തിവെക്കുകയാണ്. പ്ലാന്റ് പദ്ധതി ഉപേക്ഷിച്ചുവെന്ന് പറയരുത്. ഞങ്ങള്‍ക്ക് കിട്ടുന്ന സ്ഥലത്താണ് പദ്ധതി നടപ്പാക്കാനാകുക. സാങ്കേതിക തകരാറുകളെ പറ്റിയാണ് പലരും സംസാരിക്കുന്നത്. ചിലയിടങ്ങളിൽ ചെറിയ നീക്കുപോക്കുകൾ ചെയ്യേണ്ടിവരും'... മേയര്‍ പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതി കാലാവധി മാർച്ച് 31 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പ്ലാന്റ് നിർമാണം നിർത്തിവെക്കുമെന്നായിരുന്നു നേരത്തെ കോര്‍പറേഷന്‍ വ്യക്തമാക്കിയത്.സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രം ഇനി പ്ലാന്റ് നിർമാണമെന്നും വാർത്തകളുണ്ടായിരുന്നു. 30 ശതമാനമെങ്കിലും പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത വർഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്താത്ത സാഹചര്യമാണുള്ളത്. ആവിക്കൽതോട്,കോതി മാലിന്യപ്ലാന്റ് നിർമാണത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ മാസങ്ങളായി സമരത്തിലാണ്. പലപ്പോഴും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ വരെ നടന്നിരുന്നു.






Similar Posts