< Back
Kerala
സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്താൻ നീക്കം? പിൻവാതിൽ നിയമനം തൃശൂർ കോർപറേഷനിലും
Kerala

സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്താൻ നീക്കം? പിൻവാതിൽ നിയമനം തൃശൂർ കോർപറേഷനിലും

Web Desk
|
11 Nov 2022 7:56 AM IST

കോടതി ഉത്തരവ് അട്ടിമറിച്ചുകൊണ്ടാണ് നടപടി

തൃശൂർ: തൃശൂർ കോർപ്പറേഷനിലും പിൻവാതിൽ നിയമനം. 15 മുതൽ 20 വർഷം വരെ ജോലി ചെയ്ത രേഖകളുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവ് അട്ടിമറിച്ച് 76 പേരെ സ്ഥിരപ്പെടുത്തുന്നത് പിൻവാതിൽ നിയമനമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും ഭരണപക്ഷം നടപടിയുമായി മുന്നോട്ട് പോവുകയാണ്.

2021 ജൂലൈയിലാണ് തൃശൂർ കോർപറേഷനിൽ ശുചീകരണ തൊഴിലാളികളുടെ സ്ഥിരനിയമനത്തിനുള്ള അഭിമുഖം നടക്കുന്നത്. ഈ ഘട്ടത്തിൽ 15 മുതൽ 20 വർഷം വരെ ശുചീകരണ തൊഴിൽ ചെയ്യുന്ന താൽകാലികക്കാർ രേഖകളുമായി അഭിമുഖത്തിന് എത്തിയിരുന്നു. എന്നാൽ, ഇവരെയാരെയും പരിഗണിക്കാതെ അതിന് തൊട്ട് മുൻപത്തെ വർഷം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി എത്തിയ ഒരു വർഷം മാത്രം പ്രവൃത്തിപരിചയമുള്ള ആളുകളെ സ്ഥിരപ്പെടുത്താനാണ് കോർപറേഷൻ തീരുമാനിച്ചത്.

സ്ഥിരപ്പെടുത്താൻ തീരുമാനിച്ച 76 പേരിൽ 22 പേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് പുറത്തുള്ളവരാണ്. കോർപറേഷൻ നീക്കത്തിനെതിരെ താൽകാലിക ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് കോർപറേഷൻ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്‌തു.

ഈ ഉത്തരവ് മറികടന്നുകൊണ്ടാണ് ഇപ്പോൾ കോർപറേഷൻ സ്ഥിരപ്പെടുത്തൽ നീക്കവുമായി മുന്നോട്ട് പോകുന്നത്. കോർപറേഷന്റെ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച അജണ്ട മുന്നോട്ട് വെച്ചിരുന്നു. നേരത്തെ ജോലി ചെയ്‌തിരുന്ന 300 പേരെ ഒഴിവാക്കി കൊണ്ടാണ് 76 പേരെ സ്ഥിരപ്പെടുത്താനുള്ള കോർപറേഷന്റെ നീക്കം. അതേസമയം, സിപിഎം അനുഭാവികളായുള്ള ആളുകളെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്തുന്നതെന്നാണ് താൽകാലിക ജീവനക്കാരുടെ ആരോപണം.

Similar Posts