
'ശിവപാർവതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്': ഡോ.ബഹാഉദ്ദീൻ നദ്‌വി
|''ഉമർ ഫൈസി മുശാവറയിൽ തന്നെ കുറിച്ച് മോശമായി പറഞ്ഞു. അത് മുശാവറ അംഗീകരിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു''
കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. ശിവപാർവതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് തനിക്കെതിരെ പറയുന്നതെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.
ഉമർ ഫൈസി മുശാവറയിൽ തന്നെ കുറിച്ച് മോശമായി പറഞ്ഞു. അത് മുശാവറ അംഗീകരിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. അതിൽ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ വിവാദമാക്കി. താൻ ആരെയും മോശക്കാരനായി ചിത്രീകരിച്ചിട്ടില്ല. മന്ത്രിമാരെ മാത്രം ഉദ്ദേശിച്ചു പറഞ്ഞു എന്ന രീതിയിൽ പ്രച്ചരിപ്പിച്ചു. സമൂഹത്തെ ഉണര്‍ത്തുക എന്നതാണ് പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്. 20-ാം നൂറ്റാണ്ടിലും ശൈശവ വിവാഹം ഉണ്ടെന്നാണ് പറഞ്ഞത്. ഉദാഹരണം പറഞ്ഞപ്പോള്‍ ചിലര്‍ക്ക് പൊള്ളി. അതുപോലെ നബിയെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും പൊള്ളുമെന്ന് ഓര്‍ക്കേണ്ടതായിരുന്നു'- അദ്ദേഹം പറഞ്ഞു.
പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവന വിവാദമായിരുന്നു. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ ഉമര്‍ഫൈസി മുക്കം രംഗത്ത് എത്തുകയും ചെയ്തിരുന്നു.