< Back
Kerala
ഭഗത് സിങ് പരാമർശം; മീഡിയവൺ മാനേജിങ് എഡിറ്റർക്കെതിരായ ഹരജി തള്ളി കോടതി

Photo|Special Arrangement

Kerala

ഭഗത് സിങ് പരാമർശം; മീഡിയവൺ മാനേജിങ് എഡിറ്റർക്കെതിരായ ഹരജി തള്ളി കോടതി

Web Desk
|
13 Oct 2025 6:58 PM IST

സി.ദാവൂദ് നടത്തിയ പരാമർശത്തിൽ കേസെടുക്കാവുന്ന ഒന്നുമില്ലെന്ന് കോടതി

പാലക്കാട്: ഭഗത് സിങിനെക്കുറിച്ച് മീഡിയവൺ മാനേജിങ് എഡിറ്റർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി കോടതി. സി.ദാവൂദ് നടത്തിയ പരാമർശത്തിൽ കേസെടുക്കാവുന്ന ഒന്നുമില്ലെന്ന് ഒറ്റപ്പാലം സിജെഎം കോടതി നിരീക്ഷിച്ചു. പാലക്കാട് നെല്ലായ സ്വദേശി ഗോവിന്ദ് രാജ് നൽകിയ ഹരജിയിലാണ് നടപടി.

പരാമർശത്തിന് അടിസ്ഥാനമായ വീഡിയോ പൂർണമായ കണ്ട ശേഷമാണ് ഒറ്റപ്പാലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹരജി തള്ളിയത്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരു ചർച്ച മാത്രമാണ് നടന്നത്. അതിൽ കലാപാഹ്വാനമോ ദേശവിരുദ്ധമായതോ രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമായതോയ ആയ ഒന്നുമില്ല. ഷഹീദ് ഭഗത് സിങ് എന്നാണ് ഭഗത് സിങിന്റെ പരാർമശിക്കുന്നുത്. അതിൽ അപമാനകരമായ ഒന്നുമില്ലെന്നും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നതായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഒരു പരിപാടിക്കിടെ മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് നടത്തിയ പരാമർശത്തിനെതിരെയാണ് പാലക്കാട് നെല്ലായ സ്വദേശി ഗോവിന്ദ് രാജ് കോടതിയെ സമീപിച്ചത്. ഭഗത് സിങിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നായിരുന്നു ആവശ്യം. 'ഭഗത് സിങ് കോടതിയിൽ ബോംബ് വെച്ചയാളാണ്, അതിന്റെ പേരിലാണ് അദ്ദേഹത്തെ തൂക്കികൊന്നത്. അയാൾ തീവ്രവാദിയാണെന്ന് പറഞ്ഞാണ് തൂക്കികൊന്നത്. 1947 ആഗസ്റ്റ് 15ന് ശേഷം അദ്ദേഹം ധീര ദേശാഭിമാനിയായി' എന്നാണ് ദാവൂദ് പറഞ്ഞത്. ഈ പരാമർശത്തിൽ രാജ്യത്തിന്റെ അഖണ്ഡതക്കെതിരായി ഒന്നുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, അസോസിയേറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ എന്നിവരെയും ഹരജിയിൽ എതിർ കക്ഷിയാക്കിയിരുന്നു. ഒറ്റപ്പാലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സജിത എം.എന്നിന്റേതാണ് വിധി. മീഡിയവണിനുവേണ്ടി അഡ്വ. അമീൻ ഹസ്സൻ കോടതിയിൽ ഹാജരായി.

സി.ദാവൂദിന്റെ പരാർമശത്തിൽ പ്രതിഷേധിച്ച ഡിവൈഎഫ് സംസ്ഥാന വ്യാപകമായി 200 സ്ഥലങ്ങളിൽ പ്രതിഷേധ സംഗമം നടത്തിയിരുന്നു. പരാമർശത്തിനെതിരായ ഹരജി തള്ളിയതോടെ സി.ദാവൂദിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയ ഡിവൈഎഫ്‌ഐയും വെട്ടിലായി.

Similar Posts