
'എവിടെയാണ്, ഏത് കോടതിയിലാണ് ഇനി നീതി പ്രതീക്ഷിക്കേണ്ടത്'; ഭാഗ്യലക്ഷ്മി
|തെരുവിൽ അനുഭവിച്ചതിനേക്കാൾ അതിജീവിത കോടതി മുറിയിൽ അനുഭവിച്ചെന്നും ഭാഗ്യലക്ഷ്മി മീഡിയവണിനോട്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അനുകൂലമായി വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി മീഡിയവണിനോട് പറഞ്ഞു.
'നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല.എവിടെയാണ്,ഏത് കോടതിയിലാണ് നീതി പ്രതീക്ഷിക്കേണ്ടത്. ദൈവത്തിന്റെ കോടതിയുണ്ട്.കർമ്മ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കും. ഓരോ കോടതിയെയും അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്.ഇന്ന് രാവിലെ മുതൽ പൾസൾ സുനിക്കൊപ്പം ജയിലിൽ കിടന്ന ജിൻസൺ സാക്ഷി പറഞ്ഞത് വലിയ പ്രതീക്ഷയില്ലെന്നാണ് സാക്ഷി പറഞ്ഞത്'..ഭാഗ്യലക്ഷ്മി പറഞ്ഞു.
'പ്രോസിക്യൂഷൻ എവിടെയും പരാജയപ്പെട്ടില്ല.പ്രോസിക്യൂട്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. അദ്ദേഹത്തെ ബഹുമാനിക്കുന്നു. തെരുവിൽ അനുഭവിച്ചതിനേക്കാൾ അവൾ കോടതി മുറിയിൽ അനുഭവിച്ചു.ഒമ്പത് ദിവസം അവളെ മാനസികമായി പീഡിപ്പിച്ചു,തളർത്തി.ഒരു അതിജീവിതയോട് കാണിക്കേണ്ട സഹതാപം ആരും അവളോട് കാണിച്ചില്ല. തെരുവിൽ അനുഭവിച്ചതിനേക്കാൾ അവൾ കോടതി മുറിയിൽ അനുഭവിച്ചു.ഒമ്പത് ദിവസം അവളെ മാനസികമായി പീഡിപ്പിച്ചു,തളർത്തി.ഒരു അതിജീവിതയോട് കാണിക്കേണ്ട സഹതാപം ആരും അവളോട് കാണിച്ചില്ല'..ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, ഇത് അന്തിമ വിധിയല്ലെന്ന് ബി.സന്ധ്യ ഐപിഎസ് പ്രതികരിച്ചു. ആദ്യത്തെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർയ്ക്കെതിരെയുള്ള കുറ്റം തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിയിക്കൽ എപ്പോഴും ഒരു വെല്ലുവിളിയാണ്.മേൽക്കോടതിയിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.അന്തിമ വിധി ആയിട്ടില്ല.. കാത്തിരിക്കാം..' സന്ധ്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ എറണാകുളം ജില്ലാ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്.ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ടെത്തി കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്‍റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കി.
ഏഴാം പ്രതി ചാര്‍ളി തോമസ്,എട്ടാം പ്രതി ദിലീപ് ,ഒന്‍പതാം പ്രതി സനിൽകുമാർ (മേസ്തിരി സനിൽ),പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.
2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുകയും ചെയ്തിരുന്നു.