< Back
Kerala
84-year-old Bharati Amma receives threat from police in fake arrest case, Bharati Amma fake arrest case, Bharati Amma
Kerala

'പൊലീസിനെതിരായ കേസ് പിൻവലിക്കണം'; ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭാരതിയമ്മയ്ക്കു ഭീഷണി

Web Desk
|
9 Sept 2023 11:15 AM IST

വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരാതിയില്ലെന്ന് എഴുതിനൽകാൻ ആവശ്യപ്പെട്ടെന്ന് സഹോദരൻ ഡി.ജി.പിക്കു നൽകിയ പരാതിയിൽ പറഞ്ഞു

പാലക്കാട്: മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത പാലക്കാട്ടെ ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരന്റെ പരാതി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരാതിയില്ലെന്ന് എഴുതിനൽകാൻ ആവശ്യപ്പെട്ടെന്ന് സഹോദരൻ ഡി.ജി.പിക്കു നൽകിയ പരാതിയിൽ പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ നേരത്തെ പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തി ഒരു കുറിപ്പിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാർക്കെതിരെ ഒരു നടപടിയും പാടില്ലെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ, ഒപ്പിടാൻ ഇവർ കൂട്ടാക്കിയില്ല. തുടർന്നു സഹോദരനെ വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം, ആരോപണം തള്ളി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.

1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാർത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനു പിന്നാലെ പൊലീസ് കുനിശ്ശേരി സ്വദേശി ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതിയമ്മയെ പരാതിക്കാർ തന്നെ തിരിച്ചറിഞ്ഞ് ഒടുവിൽ വെറുതെവിടുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാൻ നാലു വർഷമാണ് ഭാരതിയമ്മയ്ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശയുണ്ടായിരുന്നു. ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയത്. ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Summary: 84-year-old Bharati Amma received a threat to withdraw her complaint against the police in the fake Palakkad theft case arrest.

Similar Posts