
പുൽപ്പള്ളിയിൽ ബിജെപി - യുഡിഎഫ് ധാരണ; ഇടഞ്ഞ് മുസ്‌ലിം ലീഗ്
|ഇന്ന് നടക്കുന്ന ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കും
വയനാട്: വയനാട് പുൽപ്പള്ളിയിൽ ബിജെപി - യുഡിഎഫ് ധാരണയിൽ ഇടഞ്ഞ് മുസ്‌ലിം ലീഗ്. ഇന്ന് നടക്കുന്ന ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കും.
വാർഡ് മെമ്പർ ലെസ്ന മുനീറിനോട് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ നേതാക്കൾ നിർദേശം നൽകി. ഇന്നലെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തരഞ്ഞെടുപ്പിൽ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റികൾ ബിജെപി സഹായത്താൽ യുഡിഎഫ് വിജയിച്ചിരുന്നു. കോൺഗ്രസ് വാർഡ് അംഗങ്ങളാണ് ബിജെപി സഹായത്താൽ വിജയിച്ചത്. പുൽപ്പള്ളി പഞ്ചായത്തിൽ ഒമ്പത് സീറ്റുകളുള്ള എൽഡിഎഫാണ് വലിയ ഒറ്റകക്ഷി. യുഡിഎഫിന് എട്ട് സീറ്റുകളും ബിജെപിക്ക് നാല് സീറ്റുകളും നേടിയിരുന്നു. ബിജെപിയുടെ വോട്ട് ഉൾപ്പെടെ 12 വോട്ടുകൾക്കാണ് സ്റ്റാൻഡിങ് കമ്മിറ്റി യുഡിഎഫ് പിടിച്ചെടുത്തത്.
കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രതികരിക്കാൻ തയ്യാറാകണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ കോൺഗ്രസിന്റെ ക്യാമ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് ആണോ പുൽപ്പള്ളിയിൽ നടന്നത് എന്ന് വ്യക്തമാക്കണം. ക്യാമ്പിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറിയാണ് പുൽപ്പള്ളിയിൽ ഇത്തരമൊരു ധാരണ ഉണ്ടാക്കിയതെന്നും ഈ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയുമെന്നും കെ. റഫീഖ് പറഞ്ഞു.