< Back
Kerala
സിപിഎം പ്രയോഗിച്ച വർഗീയ രാഷ്ട്രീയമാണ് ബിജെപിയുടെ വിജയത്തിന് കാരണം: സണ്ണി ജോസഫ്
Kerala

സിപിഎം പ്രയോഗിച്ച വർഗീയ രാഷ്ട്രീയമാണ് ബിജെപിയുടെ വിജയത്തിന് കാരണം: സണ്ണി ജോസഫ്

Web Desk
|
13 Dec 2025 6:06 PM IST

ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, കാർഷിക മേഖലയുടെ തകർച്ച, തീരദേശ മേഖലയുടെ പ്രതിസന്ധി, വന്യമൃഗ ശല്യം, അഴിമതി എന്നിവയുടെ കൂടെ സമീപകാലത്തുണ്ടായ ശബരിമല സ്വർണക്കൊള്ളയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അവർ അത് സ്വീകരിച്ചതാണ് തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിക്കുന്നതെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ മികച്ച വിജയം ജനങ്ങൾ യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ മനസിലാക്കി പ്രതികരിച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും യുഡിഎഫിന് ചരിത്രം വിജയം നൽകിയ ജനങ്ങൾക്ക് സണ്ണി ജോസഫ് നന്ദി പറഞ്ഞു. യുഡിഎഫിലെ എല്ലാ കക്ഷികളും ഒരുമിച്ച് നിന്ന് കേരളത്തിലെ സർക്കാരിന്റെ ജനദ്രോഹ ഭരണത്തെയും ദുഷ്ചെയ്തികളെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി വിചാരണ ചെയ്തു. അത് മനസിലാക്കിയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, കാർഷിക മേഖലയുടെ തകർച്ച, തീരദേശ മേഖലയുടെ പ്രതിസന്ധി, വന്യമൃഗ ശല്യം, അഴിമതി എന്നിവയുടെ കൂടെ സമീപകാലത്തുണ്ടായ ശബരിമല സ്വർണക്കൊള്ളയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു, അത് അവർ വിശ്വസിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ ഇത്രയധികം പേരെ പിടിക്കുടുകയില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎൽഎയായും പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാക്കളാണ് പിടിക്കപ്പെട്ടത്. എന്നാൽ പാർട്ടി ഇവർക്കെതിരെ യാതൊരുവിധ നടപടിയെടുത്തില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

സിപിഎം പ്രയോഗിച്ച വർഗീയ രാഷ്ട്രീയത്തിന്റെ ഫലമാണ് ബിജെപിയുടെ വിജയത്തിന് പിന്നിലെന്നും സണ്ണി ജോസഫ് പറഞ്ഞു. 'സിപിഎം അവസാനം കൊണ്ടുവന്ന വർഗീയ രാഷ്ട്രീയം അവർക്കുതന്നെ ഉപകാരപ്പെടുത്താൻ കഴിഞ്ഞില്ല. ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളാണ് അവർ സ്വീകരിച്ചത്. അതിന്റെ ഫലം ബിജെപിക്ക് കിട്ടി. അവരുടെ വോട്ട് തന്നെയാണ് ബിജെപിക്ക് പോയത്.' സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, യുഡിഎഫ് ഈ മേഖലകളിലെല്ലാം നിലമെച്ചപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ തക്കസമയത്ത് ഉചിതമായ നടപടിയെടുത്ത് പുറത്താക്കിയത് ജനങ്ങൾ വിലയിരുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരായ നടപടിയിൽ ഒരു കെപിസി അംഗമോ ഡിസിസി പ്രസിഡന്റുമാരോ ഒരു ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പോലും അതിനെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts