< Back
Kerala
സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍
Kerala

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

Web Desk
|
16 Dec 2025 8:48 AM IST

2019 മാർച്ചിലാണ് വിജിലിനെ കാണാതാകുന്നത്

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന് സ്ഥിരീകരിച്ചത്.കണ്ണൂർ ഫൊറൻസിക് ലാബിലാണ് പരിശോധന നടത്തിയത്.

2019 മാർച്ചിലാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല.പഴയ മിസ്സിംഗ് കേസുകൾ വീണ്ടും പരിശോധിക്കാനുള്ള നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിജിൽ തിരോധാന കേസിന്റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറുണ്ടെന്ന വിവരം പൊലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം വഴിത്തിരിവായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം ചുരുളഴിയുന്നത്.

കേസിൽ പിടിയിലായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ,വേങ്ങേരി സ്വദേശി ദീപേഷ് എന്നിവർ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവർ ഒത്തു ചേർന്നു. നിഖിലാണ് ബ്രൗൺഷുഗർ വിജിലിന് കുത്തിവെച്ചത്. അമിത അളവിൽ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജിൽ ബോധരഹിതനായി. പിന്നാലെ വിജിൽ മരിച്ചെന്നാണ് നിഖിൽ മൊഴി നൽകിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയ ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.


Similar Posts