< Back
Kerala
കാലിക്കറ്റ് സർവകലാശാല വിസി നിയമനം വീണ്ടും നിയമക്കുരുക്കിലേക്ക്; ഗവർണർക്കെതിരെ സർക്കാർ നിയമോപദേശം തേടി
Kerala

കാലിക്കറ്റ് സർവകലാശാല വിസി നിയമനം വീണ്ടും നിയമക്കുരുക്കിലേക്ക്; ഗവർണർക്കെതിരെ സർക്കാർ നിയമോപദേശം തേടി

Web Desk
|
8 Nov 2025 11:24 AM IST

സ്ഥിരം വിസി നിയമനത്തിനായി നിരവധി തവണ സർക്കാർ ​ഗവർണറുമായി ചർച്ച നടത്തിയിരുന്നു

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വിസി നിയമനം വീണ്ടും നിയമക്കുരുക്കിലേക്ക്. ഗവർണർക്കെതിരെ സർക്കാർ നിയമോപദേശം തേടി. ഗവർണർ ഇറക്കിയ വിസി നിയമന വിജ്ഞാപനം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാർ നിലപാട്.

നിയമോപദേശം ലഭിച്ചാലുടൻ ഹൈക്കോടതിയെ സമീപിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കാലിക്കറ്റ് സർവകലാശാലയിലെ സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരു പ്രതിനിധിയെ നൽകിയിരുന്നു. ഈ പ്രതിനിധിയെയും ഉൾപ്പെടുത്തിയുണ്ടാക്കിയ മൂന്നം​ഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഡോക്ടർ സാബു കമ്മിറ്റിയിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, ആ കത്ത് പരി​ഗണിക്കാതെ ​ഗവർണർ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

തനിക്ക് മറുപടി പറയേണ്ടത് സെനറ്റ് ആണെന്നായിരുന്നു ​ഗവർണർ കത്തിന് മറുപടി നൽകിയത്. ​ഗവർണറുടെ ഏകപക്ഷീയമായ വിജ്ഞാപനത്തിനെതിരെയാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. ലഭിച്ചാലുടൻ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നിലവിൽ താത്ക്കാലിക വിസിയാണുള്ളത്. ഇത് അവസാനിപ്പിച്ചുകൊണ്ട് സ്ഥിരം വിസി നിയമനത്തിനായി നിരവധി തവണ സർക്കാർ ​ഗവർണറുമായി ചർച്ച നടത്തിയിരുന്നു. അതൊന്നും ഫലം കാണാതെ വന്നതോടെയാണ് സുപ്രിംകോടതിയിലടക്കം സർക്കാർ ഹരജികളുമായി മുന്നോട്ട് പോയത്.

Similar Posts