< Back
Kerala
വടകരയിലെ വാഹനാപകടം; ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി
Kerala

വടകരയിലെ വാഹനാപകടം; ദൃഷാനയെ ഇടിച്ചിട്ട കാർ കണ്ടെത്തി

Web Desk
|
6 Dec 2024 12:40 PM IST

ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമയിൽ കഴിയുകയാണ് ഒമ്പത് വയസ്സുകാരിയായ ദൃഷാന

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും കോഴിക്കോട് റൂറൽ എസ്പി പി. നിധിൻ രാജ് പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമയിൽ കഴിയുകയാണ് കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻറെയും സ്മിതയുടെയും മകൾ ദൃഷാന.

ഈ വർഷം ഫെബ്രുവരി 17ന് ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ ദൃഷാനയേയും മുത്തശ്ശി ബേബിയേയും ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞത്. ബേബി സംഭവസ്ഥലത്തുവച്ച് തന്ന മരിക്കുകയും ദൃഷാനയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തിയെങ്കിലും കാറിന്റെ നമ്പർ കണ്ടെത്താനായിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

അകടം നടന്ന് പത്തുമാസത്തിന് ശേഷമാണ് കാർ കണ്ടെത്തുന്നത്. മതിലിൽ ഇടിച്ചെന്ന് കാണിച്ചു കാറുടമ ഇൻഷുറൻസിന് ശ്രമിച്ചിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അ​ന്വേഷിച്ചത്. അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങൾ ​ഫെബ്രുവരിയിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയി​ലെ 500 വർക്​ ഷോപ്പുകൾ കേ​ന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോൾ ഡിറ്ററയിൽസ് പരിശോധിക്കുകയും മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 19,000 വാഹന രജിസ്ട്രേഷനുകൾ പരിശോധിക്കുകയും ചെയ്തു. വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഇൻഷുറൻസ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വിവിധ ക്ലെയിമുകളും പരിശോധിച്ചു. തുടർന്ന് 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന​ പേരിൽ ഒരു സ്വിഫ്റ്റ് കാർ ക്ലെയിം ചെയ്തതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം ഇതുതന്നെയാണെന്ന് കണ്ടെത്തിയത്.


Similar Posts